വി.വി. പ്രകാശ് മതേതരവാദിയായ നേതാവ് ആര്യാടന്‍ മുഹമ്മദ്

നിലമ്പൂര്‍: ഒരു തികഞ്ഞ മതേതരവാദിയും ജനാധിപത്യ വിശ്വാസിയും സോഷ്യലിസ്റ്റ് ചിന്താഗതിയുമുള്ള നേതാവായിരുന്നു അഡ്വ. വി.വി പ്രകാശ് എന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അനുസ്മരിച്ചു.

ജാതിയോ, മതമോ, തൊഴിലാളിയോ, മുതലാളിയോ എന്നൊന്നും നോക്കാതെ ജനങ്ങളോട് പെരുമാറുകയും പാവങ്ങളോട് കരുണകാട്ടുകയും ചെയ്ത ഒരു മഹദ് വ്യക്തിത്വത്തിനുടമകൂടിയായിരുന്നു.

പ്രകാശിന്റെ പിതാവ് കുഞ്ഞിമോന്‍ എന്നു വിളിക്കുന്ന കൃഷ്ണന്‍നായരും കുടുംബവുമായി വളരെ അടുത്തബന്ധമായിരുന്നു തനിക്കുണ്ടായിരുന്നത്. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കുഞ്ഞിമോന്‍ കുടുംബത്തോടൊപ്പം നിലമ്പൂരിലായിരുന്നു താമസം. പിന്നീട് എടക്കരയിലേക്ക് കുടിയേറുകയായിരുന്നു. അവിടെ വച്ചാണ് പ്രകാശ് ജനിച്ചത്.

പ്രകാശ് വിദ്യാര്‍ഥിയായിരിക്കുമ്പോഴേ കെ.എസ്.യു. പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് നേരിട്ട് പരിചയമുണ്ട്. പ്രകാശ് കെ.എസ്.യു ജില്ലാ നേതൃത്വത്തിലേക്കും പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്കും വളര്‍ന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് സജീവമായി തുടരുമ്പോഴും പഠനകാര്യത്തില്‍ അലംഭാവം കാണിച്ചിരുന്നില്ല. ് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളിലുമെത്തി. ഒടുവില്‍ കെ.പി.സി.സി. സെക്രട്ടറിയും പിന്നീട് ഡി.സി.സി. പ്രസിഡന്റുമായി. നിയമത്തില്‍ ബിരുദമെടുത്ത ശേഷം ഒരു അഭിഭാഷകനായി എന്റോള്‍ ചെയ്തെങ്കിലും അഭിഭാഷകവൃത്തിയിേലര്‍പ്പെട്ട് കുടുംബം നോക്കി ഒതുങ്ങിക്കൂടാനല്ല അദ്ദേഹം ശ്രമിച്ചത്. തനിക്കും കുടുംബത്തിനും സഹായകരമായ നിലപാടല്ല അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും സാമൂഹികരംഗത്ത് പരിവര്‍ത്തനങ്ങള്‍ക്കു വേണ്ടി അദ്ദേഹം മുഴുവന്‍ സമയം രാഷ്ട്രീയ പ്രവര്‍ത്തകനായി. ലാഭേച്ഛ ഒട്ടും തീണ്ടാത്ത ഒരു മുഴുവന്‍ സമയ പൊതു പ്രവര്‍ത്തകനായിരുന്നു പ്രകാശ് എന്ന അഭിഭാഷകന്‍. സാമ്പത്തികമായി പിന്‍നിരയിലായിരുന്ന ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പ്രകാശ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനും കുടുംബ ജീവിതത്തിലും വളരെയധികം പ്രയാസങ്ങളും നേരിട്ടിട്ടുണ്ട്. എന്നാല്‍, അതൊട്ടും വകവെക്കാതെ സാമൂഹിക പ്രവര്‍ത്തനവുമായി ജീവിതകാലം മുഴുവന്‍ ചെലവഴിച്ച വ്യക്തിയാണ് ്.

കോണ്‍ഗ്രസില്‍ പലവിധ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായ ഘട്ടത്തിലും എന്റെ കൂടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്.

വിദ്യാര്‍ഥിയായിരിക്കുന്ന കാലം മുതല്‍ മരണം വരെ എനിക്കേറ്റവും അടുപ്പമുള്ള എന്റെ കുടുംബ സുഹൃത്തായിരുന്ന പ്രകാശിന്റെ വേര്‍പാട് ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും തീരാ നഷ്ടമാണ്.