വിദ്യാര്‍ത്ഥികളുടെ ഇന്റര്‍നെറ്റ് പ്രശ്‌നം; സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇന്റര്‍നെറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് യോഗം ചര്‍ച്ച ചെയ്യും. ഈ മാസം 10ന് രാവിലെ 11.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.

സംസ്ഥാനത്ത് ഡിജിറ്റല്‍ ഡിവൈഡ് നിലനില്‍ക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ഏഴു ലക്ഷം കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 70 പേജുള്ള റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, തീരപ്രദേശങ്ങളിലെ കുടുംബങ്ങളിലെ കുട്ടികള്‍, തോട്ടം, മലയോര മേഖലയിലെ കുട്ടികള്‍ തുടങ്ങിയവരുടെ അസൗകര്യങ്ങളാണ് സര്‍വേ നടത്തി കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.