മലയാളം സര്‍വകലാശാലയിൽ യുഡിഎഫ് നേതാക്കള്‍ക്കു നേര ജീവനക്കാരുടെ കൈയേറ്റ ശ്രമം

തിരൂര്‍: മലയാള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ രാഷ്ടീയ നിലപാടിനെതിരേ യുഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തിനു ശേഷം വൈസ് ചാന്‍ലറുമായി ചര്‍ച്ച നടത്താനുള്ള യുഡിഎഫ് നേതാക്കളുടെ നീക്കം തടയാനും കൈയേറ്റം ചെയ്യാനും ജീവനക്കാരുടെ ശ്രമം. വിസിയെ കാണാന്‍ അനുമതി തേടിയ യുഡിഎഫ് നേതാക്കള്‍ക്ക് ആദ്യം അനുവാദം നല്‍കാന്‍ തയ്യാറായില്ല.

ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, യുഡിഎഫ് ചെയര്‍മാന്‍ കെ എ പത്മകുമാര്‍, കണ്‍വീനര്‍ വെട്ടം ആലിക്കോയ എന്നിവര്‍ക്ക് ഒടുവില്‍ അനുവാദം നല്‍കുകയായിരുന്നു. ഇവര്‍ സര്‍വകലാശാലയുടെ അകത്ത് കയറാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റ് തുറക്കുമ്പോള്‍ സര്‍വകലാശാലയുടെ രണ്ട് ജീവനക്കാര്‍ എന്നു പറഞ്ഞ് രണ്ടുപേരെത്തി ജനപ്രതിനിധികളോട് തട്ടിക്കയറുകയും നിങ്ങള്‍ക്ക് സര്‍വകലാശാലയുടെ അകത്ത് കയറാന്‍ കഴിയില്ലെന്നും പറഞ്ഞെന്നുമായി ആക്ഷേപം. ജീവനക്കാരുടെ ടാഗ് ധരിച്ചെത്തിയ ഇവരുടെ നീക്കമാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. മാധ്യമ പ്രവര്‍ത്തകരെയും അകത്ത് കയറാന്‍ സമ്മതിച്ചില്ല. യുഡിഎഫ് നേതാക്കളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വിസിക്ക് യുഡിഎഫ് നേതാക്കള്‍ പരാതി നല്‍കി. അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വിസി ഉറപ്പുനല്‍കിയതായി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി മാധ്യമ സിറ്റി സ്ക്കാൻ ന്യൂസിനോട് പറഞ്ഞു.