കോടതിയുടെ പരാമര്‍ശം സര്‍ക്കാരിനേറ്റ മുഖത്തടി: പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനം ഉറ്റു നോക്കുന്ന ഒരു ബജറ്റ് അവതരണത്തിനു ധനകാര്യ മന്ത്രി വരുമ്പോൾ ഇടതുപക്ഷം സഭയിൽ അരങ്ങേറ്റിയ അപമാനകരമായ രംഗങ്ങൾ കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്നു മാഞ്ഞുപോകില്ല.

മലപ്പുറം:കേരള നിയമ സഭയുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ അക്രമ സംഭവങ്ങൾക്കു നേതൃത്വം നൽകിയവർ തന്നെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്‌‌ സംസ്ഥാനത്തിന്റെ പ്രബുദ്ധ പാരമ്പര്യത്തിനു  അപമാനകരമാണെന്ന് മുസ്ലിം ലീഗ്‌ അസംബ്ലി പാർട്ടി ലീഡർ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനം ഉറ്റു നോക്കുന്ന ഒരു ബജറ്റ് അവതരണത്തിനു ധനകാര്യ മന്ത്രി വരുമ്പോൾ ഇടതുപക്ഷം സഭയിൽ അരങ്ങേറ്റിയ അപമാനകരമായ രംഗങ്ങൾ കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്നു മാഞ്ഞുപോകില്ല. കേരളത്തിനു ഏറ്റവും കൂടുതൽ ബജറ്റുകൾ സമ്മാനിച്ച പ്രഗത്ഭനായ ധനമന്ത്രി കെ എം മാണിയെ അഴിമതിക്കാരനെന്നു സുപ്രീം കോടതിയിലും എൽ ഡി എഫ്‌ ആവർത്തിച്ചത്‌ അങ്ങേയറ്റം അപലപനീയവും ദു:ഖകരവുമാണ്‌.

അന്നത്തെ പ്രതിപക്ഷത്തിനും സി.പി.എമ്മിനും ഏറ്റ കനത്ത തിരിച്ചടിയാണ് നിയമസഭാകയ്യാങ്കളിക്കേസ് റദ്ദാക്കണമെന്ന ഈ സര്‍ക്കാരിന്റെ ആവശ്യത്തിനെതിരെ സുപ്രീംകോടതി ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍. ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് എന്തുപരിരക്ഷയാണ് നല്‍കേണ്ടതെന്ന കോടതിയുടെ പരാമര്‍ശം ഇടതു സര്‍ക്കാരിനേറ്റ മുഖത്തടിയാണ്. ബജറ്റവതരണത്തെ തടസ്സപ്പെടുത്തിയതും അതേതുടര്‍ന്ന് സഭയിലെ വിലപ്പെട്ട വസ്തുക്കള്‍ തല്ലിത്തകര്‍ത്തതും ജനാധിപത്യത്തിനേറ്റ തീരാകളങ്കമായിരിക്കെ കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നീതിക്ക് നിരക്കുന്നതല്ല. നിലവിലെ വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരെ രക്ഷപ്പെടുത്താനും പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യം. എം.എല്‍.എമാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന കോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്‌.കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. എങ്കില്‍മാത്രമേ രാജ്യത്ത് തുല്യനീതി പുലരുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകൂ.

ഹൈക്കോടതിവിധിക്കെതിരെയാണ് ജനങ്ങളുടെ പണമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയിരിക്കുന്നത്. ഇതിന് രാജ്യത്തിന്റെ നിയമവ്യവസ്ഥയും ജനങ്ങളും മാപ്പുനല്‍കില്ല.