സൗദിയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം.

നാൽപ്പതിനായിരത്തോളം തൊഴിലുകളിൽ സൗദികളെ നിയമിക്കുകയാണ് ലക്ഷ്യം.

റിയാദ്: സൗദിയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. നിയമം, ഡ്രൈവിങ്, റിയൽ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറൻസ്, സാങ്കേതിക എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം. നാൽപ്പതിനായിരത്തോളം തൊഴിലുകളിൽ സൗദികളെ നിയമിക്കുകയാണ് ലക്ഷ്യം.

ആറ് തൊഴിൽ മേഖലകളിൽ കൂടി പുതിയതായി സൗദിവൽക്കരണ പദ്ധതി നടപ്പിലാക്കുന്നതായി മാനവവിഭവശേഷി സാമൂഹിക വികനസന മന്ത്രി അഹമ്മദ് അൽ രാജ്ഹി പ്രഖ്യാപിച്ചു. ഇതിലൂടെ 40,000ത്തോളം തൊഴിലുകളിൽ കൂടി സ്വദേശികളെ നിയമിക്കുകയാണ് ലക്ഷ്യം. സിനിമാ വ്യവസായം, ലീഗൽ അഡ്വൈസ്, നിയമ സ്ഥാപനങ്ങൾ, സാങ്കേതിക-എഞ്ചിനീയറിംഗ് ജോലികൾ, റിയൽ എസ്റ്റേറ്റ്, ഡ്രൈവിംഗ് സ്‌കൂൾ, കസ്റ്റംസ് ക്ലിയറൻസ്, എന്നീ മേഖലകളിലെ ജോലികളിലാണ് പുതിയതായി സൗദിവൽക്കരണം നടപ്പിലാക്കുക.

വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കി വരുന്ന സൗദിവൽക്കരണത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2020ന്‍റെ നാലാം പാദത്തിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ 11.7 ശതമാനായി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. ഈ കാലയളവിൽ സ്വദേശി യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.7 ശതമാനമായും, യുവതികളുടെ തൊഴിലില്ലായ്മ നിരക്ക് 20.2 ശതമാനത്തിൽ നിന്ന് 16.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ജനറൽ അതോറിറ്റിഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.