മുകേഷിനെ ഫോൺ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു; വിളിച്ചത് കൊല്ലത്തുളള സുഹൃത്തിന് വേണ്ടി സഹായം അഭ്യർത്ഥിച്ച്

​​​പാലക്കാട്: മുകേഷ് എം എൽ എയെ ഫോണിൽ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ കുട്ടിയാണ് മുകേഷിനെ വിളിച്ചത്. കൊല്ലത്തുളള കൂട്ടുകാരന്‍റെ ഓൺലൈൻ പഠനത്തിനായി സഹായം അഭ്യർത്ഥിച്ചാണ് കുട്ടി മുകേഷിനെ ഫോണിൽ വിളിച്ചത്.

കുട്ടി മുകേഷിനെ വിളിച്ച കാര്യം ബന്ധുക്കൾ മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു. കുട്ടിയെ ഇപ്പോൾ സ്വന്തം വീട്ടിൽ നിന്ന് ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ സ്ഥലം എം പിയും കോണ്‍ഗ്രസ് നേതാവുമായ വി കെ ശ്രീകണ്‌ഠന്‍ കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. ഒറ്റപ്പാലം എം എൽ എയായ പ്രേംകുമാറും ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ട്.

 

അതേസമയം, മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാലവകാശ കമ്മിഷനില്‍ പരാതി നല്‍കി. മുകേഷ് നടത്തിയത് സത്യാപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ എം എല്‍ എ ഇന്നലെ തന്നെ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. തന്നെ പ്രകോപിപ്പിക്കാന്‍ ആരോ ചെയ്‌ത വേലയാണിതെന്നും അതിന് കുട്ടികളെ കരുവാക്കിയതാണെന്നുമായിരുന്നു മുകേഷ് പറഞ്ഞത്.