വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങൾ കവര്‍ന്ന യുവതിയും ഭര്‍ത്താവും അറസ്റ്റില്‍


കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ചു 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരാണ് പന്തളം പൊലീസിന്റെ പിടിയിലായത്.പന്തളം തോന്നല്ലൂര്‍ പൂവണ്ണാതടത്തില്‍ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനില്‍ മഹേഷ് കുമാറിന്റെ പരാതിയിന്മേലാണ് അറസ്റ്റ്.
നരിയാപുരത്ത് ഗ്രാന്‍ഡ് ഓട്ടോ ടെക് എന്ന പേരില്‍ വര്‍ക്ക്ഷോപ്പ് നടത്തുകയാണു മഹേഷ്. 2020 ഏപ്രില്‍ മാസത്തിലാണ് തട്ടിപ്പ് ആരംഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് മഹേഷ് പാര്‍വതിയുമായി പരിചയപ്പെടുന്നത്.

അവിവാഹിതയായ താന്‍ പുത്തൂര്‍ പാങ്ങോട്ടുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നാണു മഹേഷിനെ പാര്‍വതി പരിചയപ്പെടുത്തിയത്. എസ്എന്‍ പുരത്തുള്ള സുനില്‍ലാലിന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു. സൗഹൃദം ദൃഢമായതോടെ മഹേഷിന് പാര്‍വതി വിവാഹ വാഗ്ദാനം നല്കി. തനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു പോയെന്നും അതിന്റെ കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു.
കേസ് നടത്തിപ്പിന് വക്കീലിന് കൊടുക്കാനും മറ്റു ചെലവുകള്‍ക്കുമുള്ള ആവശ്യം പറഞ്ഞാണ് പണം തട്ടിയെടുക്കാന്‍ തുടങ്ങിയത്.

ചികിത്സയുടെ പേരിലും പണം തട്ടി. പാര്‍വതിയുടെ യാത്രാ ആവശ്യത്തിനായി ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്തു നല്കിയതിന് 8,000 രൂപയും മഹേഷിനു ചെലവായി. മൊത്തം 11,07,975 ലക്ഷം രൂപയാണു തട്ടിയെടുത്തത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ മഹേഷിന്റെ അക്കൗണ്ടിലൂടെയാണു പണം കൈമാറിയത്.


ഇതിനിടെ മഹേഷിനെയും കൂട്ടി പാര്‍വതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതോടെ യുവതി ഒഴിഞ്ഞു മാറാന്‍ തുടങ്ങി. തുടര്‍ന്ന് മഹേഷ് ഇവരുടെ വീട്ടിലും ചെന്നു. ഇതോടെയാണു കബളിക്കപ്പെടുകയായിരുവെന്നു മനസ്സിലായത്. തുടര്‍ന്നു പന്തളം പൊലീസില്‍ പരാതി നല്കി. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാര്‍, എസ്‌ഐ വിനോദ്കുമാര്‍ ടി കെ, എസ്‌സിപിഒ സുശീല്‍കുമാര്‍ കെ, സിപിഒമാരായ കൃഷ്ണദാസ്, പ്രസാദ്, വനിതാ സിപിഒ മഞ്ജുമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്.