വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ ക്രിമിനല്‍ കേസ് പ്രതിയടക്കം രണ്ട് പേരെ 12 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. ചിറയിന്‍കീഴ് പൊലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം പാച്ചല്ലൂര്‍, പനവിള വീട്ടില്‍ റിയാസ് (24), പാച്ചല്ലൂര്‍ പനത്തുറ പള്ളിനട വീട്ടില്‍ രാഹുല്‍ (24) എന്നിവരാണ് പിടിയിലായത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.

പ്രതികളായ രാഹുല്‍, റിയാസ്‌

പിടിയിലായവര്‍ നേരത്തെ കഞ്ചാവ് കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയായവരാണ്. കേരളാ- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ ശേഖരിച്ച കഞ്ചാവാണ് ചില്ലറ വില്‍പ്പനക്കായി ചിറയിന്‍കീഴ് എത്തിച്ചത്. പെരുങ്ങുഴിയില്‍ നടന്ന പോലീസ് വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് നാല്‍പ്പത്തിനായിരം രൂപക്കാണ് ഇവര്‍ ചില്ലറ വില്‍പ്പന നടത്തിയിരുന്നത്.

പിടിയിലായവരില്‍ നിന്നും കഞ്ചാവ് കച്ചവടം ചെയ്യുന്ന പ്രധാന സംഘങ്ങളെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിറയിന്‍കീഴ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി.ബി. മുകേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്. വിനീഷ് എ.എസ്.ഐ ഷജീര്‍, സി.പി.ഒ അരുണ്‍ തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ എം.ഫിറോസ് ഖാന്‍, എ.എസ്.ഐ ബി. ദിലീപ്, ആര്‍.ബിജുകുമാര്‍ സി.പി.ഒമാരായ അനൂപ്, ഷിജു, സുനില്‍ രാജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.