ക്യുനെറ്റ്: അധോലോകം കോട്ടക്കലിൽ, ആളെ ചേര്‍ക്കാന്‍ നിശാപാര്‍ട്ടികളും ഡോക്ടര്‍മാരും

കോട്ടക്കൽ: ക്യുനെറ്റ് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓരോ ദിനവും പുറത്തുവരുന്ന കഥകള്‍ ഞെട്ടുകയാണ് കേരളം. കാരണം കോടികളുടെ ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പലരും പ്രാദേശികമായി അറിയപ്പെടുയവരാണ്. ഈ കെണിയില്‍ വീണവര്‍ ആകട്ടെ സ്വന്തം സമ്ബാദ്യം തന്നെ മൊത്തമായി വലിയ ലാഭം പ്രതീക്ഷിച്ച്‌ നിക്ഷേപിച്ചവരാണ്. തട്ടിപ്പ് ഏറ്റവും വ്യാപകമായി നടന്നതെന്ന് കരുതുന്നത് എറണാകുളത്തും മലപ്പുറം ജില്ലയിലെ കോട്ടക്കലിലുമാണ്. ആയുര്‍വേദത്തിന്റെ നാടായ കോട്ടക്കലില്‍ ഇപ്പോള്‍ ഉയരുന്നത് തട്ടിപ്പിന്റെ കഥകളാണ്.
ആളുകളെ ക്യുനെറ്റിലേക്ക് ആകര്‍ഷിക്കുന്നതിനായി കോട്ടക്കലില്‍ ഉള്‍പ്പെടെ നിശാ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി മലപ്പുറത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദന്ത ഡോക്ടര്‍മാര്‍ ആളുകളെ കബളിപ്പിച്ച്‌ പണം തട്ടുന്ന ക്യുനെറ്റ് ഓണ്‍ലൈന്റെ ഭാഗമായി ആളുകളെ ചേര്‍ത്തതായുള്ള വിവരം മലപ്പുറത്ത് നിന്ന് ഉണ്ട്. ഇവരെ വിശ്വസിച്ച്‌ പണം ഏല്‍പ്പിച്ച പലര്‍ക്കും പണം നഷ്ടമായതായാണ് വിവരം.

ആളുകളെ ക്യുനെറ്റിലേക്ക് ആകര്‍ഷിക്കാന്‍ ശനിയാഴ്ചകളില്‍ കോട്ടക്കലിന് സമീപത്ത് വെച്ച്‌ നിശാ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതായും വിവരമുണ്ട്. യുവ വ്യവസായികള്‍, മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, തൊഴില്‍ രഹിതരായ യുവാക്കള്‍ തുടങ്ങി നിരവധി പേര്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നെന്നാണ് വിവരം. ഇത്തരം പാര്‍ട്ടികളില്‍ വെച്ച്‌ ഇ കൊമേഴ്‌സിന്റെ സാധ്യതകളെ കുറിച്ചും അതില്‍ ക്യുനെറ്റിന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞ് വിശ്വസിപ്പിക്കും. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന ക്യുനെറ്റിന്റെ ഫ്രാഞ്ചൈസി എടുത്തെന്ന് അവകാശപ്പെടുന്നവര്‍ തങ്ങളുടെ ആഡംബര ജീവിതത്തെ കുറിച്ചും ലഭിക്കുന്ന വരുമാനത്തെ കുറിച്ചും പറഞ്ഞ് പാര്‍ട്ടിക്ക് കൂടിയവരെ കബളിപ്പിക്കുകയാണ് പതിവ്. ഇവരുടെ മോഹനവാഗ്ദാനങ്ങളില്‍ വഞ്ചിതരായവര്‍ സ്വന്തം പണവും കടം വാങ്ങിയ പണവും കൈമാറും. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ഇവരില്‍ പലരും അറിയുന്നത് തന്നെ.

ഇരുപതോളം ദന്ത ഡോക്ടര്‍മാര്‍ ക്യുനെറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നെന്നാണ് വഞ്ചിതരായവര്‍ തന്നെ നല്‍കുന്ന വിവരം. ഈ ദന്തഡോക്ടര്മാര് മുഖേന നിരവധി ആളുകള്‍ ക്യുനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കെറ്റിങ്ങില്‍ ചേര്‍ന്നിരുന്നു. ഇവരുടെ സഹപ്രവര്‍ത്തകരും മെഡിക്കല്‍ രംഗത്ത് നിന്നുള്ള മറ്റുള്ളവരുമാണ് ഇവരുടെ നിര്‍ദേശ പ്രകാരം ഇതില്‍ പണം മുടക്കിയ മറ്റുള്ളവര്‍. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്കാണ് ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടമായത്. അതോടൊപ്പം തന്നെ ഇവരെ ചേര്‍ത്ത ചില ദന്ത ഡോക്ടര്‍മാരും ക്യുനെറ്റ് ടീമിന്റെ വലയില്‍ പെട്ടവരാണ്. ഇവരുടെ പണവും ഇങ്ങനെ നഷ്ടമായിട്ടുണ്ട്. ചുരുക്കത്തില്‍ അവരുടെ പണവും അവര്‍ ചേര്‍ത്തവരുടെ പണവും ഒരുപോലെ നഷ്ടമായി.

പണം നഷ്ടപ്പെട്ട പലരും സംഭവത്തില്‍ വിവിധ സ്റ്റേഷനുകളിലായി പരാതികള്‍ നല്‍കിയിട്ടുണ്ട്. കോട്ടക്കല്‍, മലപ്പുറം, വളാഞ്ചേരി, കുറ്റിപ്പുറം, തിരൂര്‍, തിഊരങ്ങാടി ഭാഗങ്ങളിലായി ഇത്തരത്തില്‍ നിരവധിപേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, കബളിപ്പിക്കപ്പെട്ട ഏതാനും പേര്‍ക്ക് പണം തിരിച്ച്‌ നല്‍കാനും ഏജന്റുമാര്‍ മുഖേന ശ്രമങ്ങള്‍ നടക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കബളിപ്പിക്കപ്പെട്ട പലരും ലീഡര്‍മാരെന്ന് വിശ്വസിക്കുന്നവരുടെ ബന്ധുക്കള്‍ ആയതിനാല്‍ ഇത്തരം ആളുകള്‍ കേസിന് പോയിട്ടില്ല. ഇവരുടെ പണം തിരിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ലഭിച്ചതായാണ് വിവരം.