കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ്: മണ്‍സൂണിന് മുമ്പായി നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്



മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും വട്ടപ്പാറയിലെ അപകട വളവിനും പരിഹാരം കാണേണ്ടത് നാടിന്റെ ആവശ്യമെന്ന് മന്ത്രി

തൃശൂര്‍-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകേണ്ട പ്രധാന പദ്ധതിയെന്ന നിലയില്‍ കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണം അടുത്ത മഴക്കാലത്തിന് മുമ്പായി തന്നെ പൂര്‍ത്തീരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. എം.എല്‍.എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

എം.എല്‍.എ ഉള്‍പ്പടെ നിരവധിയാളുകളുടെ നിരന്തരമായ ആവശ്യമാണ് ഈ പാത. 2012 ല്‍ ആരംഭിച്ച പാതയുടെ പ്രവൃത്തികള്‍ രാഷ്ട്രീയ ഭേദമന്യെ അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുള്‍പ്പെട്ട ഉന്നത തല യോഗം തിരുവന്തപുരത്ത് എത്തിയാല്‍ ചേരുമെന്നും മന്ത്രി പറഞ്ഞു. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട യൂട്ടിലിറ്റി ഷിഫ്റ്റിംഗ് സംബന്ധിച്ച വിഷയങ്ങള്‍, റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയില്‍, വളാഞ്ചേരി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മുജീബ് വാലാസി, മാരാത്ത് ഇബ്രാഹീം എന്ന മണി, കൗണ്‍സിലര്‍ ആബിദ മന്‍സൂര്‍, കുറ്റിപ്പുറം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പരപ്പാര സിദ്ദീഖ്, മെമ്പര്‍ സി.കെ.ജയകുമാര്‍, കെ.പി.ശങ്കര മാസ്റ്റര്‍,
സലാം വളാഞ്ചേരി, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അഷ്‌റഫ് എ.പി.എം,
അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഗോപന്‍ മുക്കുളത്ത്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോമോന്‍ താമസ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.