ഹണി ട്രാപ്പ്: യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

വൈക്കം: ഹണി ട്രാപ്പിൽപെടുത്തി വൈക്കം സ്വദേശിയിൽ നിന്നു പണം തട്ടിയ കേസിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. കാസർകോട് ഹോസ്ദുർഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാൽ വീട്ടിൽ രജനി (28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടിൽ സുബിൻ (35) എന്നിവരാണു പിടിയിലായത്. എറണാകുളം പുതുവൈപ്പ് സ്വദേശിയായ ഗൃഹനാഥനെയാണ് യുവതി വിളിച്ചു വരുത്തി നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്‌മെയിൽ ചെയ്തത്.

രജനി വ്യാപാരിയോട് ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് സെപ്റ്റംബർ 28ന് ചേർത്തല ഒറ്റപ്പുന്നയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ഒപ്പമുള്ള ചിത്രങ്ങൾ പകർത്തി. ഈ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 1,35,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ലോഡ്ജിലെത്തിയ വ്യാപാരിയെ മുറിക്കുള്ളിൽവെച്ച്, സഹോദരനെന്ന് പരിചയപ്പെടുത്തിയ സുബിൻ,സുഹൃത്ത് ജോസിലിൻ എന്നിവർചേർന്ന് മർദിച്ച ശേഷമാണ് നഗ്നചിത്രങ്ങൾ പകർത്തിയത്.

ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുമെന്നുപറഞ്ഞ് 50 ലക്ഷം രൂപ അവശ്യപ്പെട്ടു. 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചു. വ്യാപാരിയുടെ വീട്ടിലെത്തി 1.35 ലക്ഷം രൂപ വാങ്ങി കടന്നു കളയുകയായിരുന്നു. ബാക്കി തുകയ്ക്ക് ഒക്ടോബർ ഒന്നിന് എത്തുമെന്ന് അറിയിക്കുകയായിരുന്നു. വൈക്കത്ത് വർക്ക് ഷോപ്പ് നടത്തുന്ന ഗൃഹനാഥനോട് യുവതിയുടെ കൂട്ടാളികൾ വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ചു പണത്തെ ചൊല്ലി കലഹിച്ചതോടെയാണ് പ്രശ്‌നം വഷളായത്.

കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട 57 കാരൻ ജീവിതം തകരാതിരിക്കാൻ കടം വാങ്ങിയും പണം നൽകേണ്ട സ്ഥിതിയുണ്ടാകുമെന്ന് വന്നതോടെ സുഹൃത്തുക്കളുടേയും മറ്റും പ്രേരണയാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ വിവരം വ്യാപാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറി. തുടർന്ന് പണം നൽകാനെന്ന വ്യാജേനായണ് സംഘത്തെ വീണ്ടും എത്തിച്ചത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം പൊലീസും വ്യാപാരിയുടെ വീട്ടിലെത്തി. യുവതി ഉൾപ്പെടെ മൂന്നുപേർ കാറിലുണ്ടായിരുന്നു. ഇതിൽ ജോസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർ കടന്നുകളഞ്ഞു.

കാസർകോട് സ്വദേശിയായ പണമിടപാടുകാരന്റെ കാറാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് 80,000 രൂപ കൊടുത്ത്, ബാക്കി പണം നൽകാമെന്നുപറഞ്ഞ് കാർ തട്ടിയെടുക്കുകയായിരുന്നു. യുവതി നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ രജനി ഒരുക്കിയ കെണിയാണ് വ്യവസായിയുടെ ജീവിതം കർത്തത്. ഗൃഹനാഥനെ കുടുക്കിയ യുവതിക്ക് വൈക്കത്തെ ചില പ്രമുഖരായ വ്യാപാരികളടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.

വൈക്കം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.ജെ തോമസ്സ്, വൈക്കം എസ്സ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്സ് ഐ അജ്മൽ ഹുസൈൻ, അബ്ദുൾ സമദ്, ഏ എസ് ഐ പ്രമോദ്, സുധീർ, എസ്സ് സി പി ഒ മാരായ ശിവദാസപണിക്കർ, ബിന്ദുമോഹൻ, സി.പി.ഒ സെയ്ഫൂദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.