സംസ്ഥാനത്ത് കനത്തമഴയില്‍ ദുരിതം; 3 മരണം; പുഴകളില്‍ ജലനിരപ്പുയര്‍ന്നു

 

സംസ്ഥാനത്ത് കനത്തമഴയില്‍ ദുരിതം. മൂന്നുമരണം. മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ മഴക്കെടുതികള്‍. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ടുകുട്ടികള്‍ മരിച്ചു. മതാകുളത്തെ അബുബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളംകയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു. ശക്തി കുറഞ്ഞെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. ആലുവ മണപ്പുറം മുങ്ങി. ഇടമലയാര്‍ വൈശാലി ഗുഹയ്ക്കു സമീപം മണ്ണിടിഞ്ഞു. താളുംകണ്ടം പൊങ്ങുംചുവട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.

തൃശൂരിലും ശക്തമായ മഴ തുടരുന്നു. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. വീടുകളില്‍ വെള്ളം കയറിപെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു, ചാലക്കുടി പുഴയോരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.ചാലക്കുടിയിലെ റയില്‍വെ അടിപ്പാത മുങ്ങി.

കനത്ത മഴയിൽ പാലക്കാട് അട്ടപ്പാടി ചുരം റോഡിൽ മൂന്നിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് മണ്ണും പാറയും ഒഴുകിയെത്തിയത് നീക്കം ചെയ്യാനുള്ള ശ്രമം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. മണ്ണാർക്കാട്, അഗളി മേഖലയിൽ കഴിഞ്ഞ രാത്രിക്ക് സമാനമായി കനത്ത മഴ തുടരുകയാണ്. നെല്ലിപ്പുഴയിൽ പത്തിലധികം വീടുകളിൽ വെള്ളം കയറി. കഞ്ചിക്കോട്, നെന്മാറ മേഖലയിൽ ഏക്കർക്കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലായി.

കൊല്ലം ചെങ്കോട്ട റെയിൽവേ പാതയിൽ ഇടമൺ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. മണ്ണ് മാറ്റിയശേഷമാണ് രാവിലെ പാലരുവി എക്സ്പ്രസ് കടത്തിവിട്ടത്. ആര്യങ്കാവ് സ്വർണഗിരിയിൽ ഉരുൾപൊട്ടി. ചേനഗിരി പാലത്തിന്റെ ഒരു വശം തകർന്നു. അഞ്ചൽ , കൊട്ടാരക്കര വാളകം , നിലമേൽ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തെന്മല നാഗമലയില്‍ തോട്ടില്‍ വീണ് ഒരാള്‍ മരിച്ചു. നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജാണ് മരിച്ചത്.

കോഴിക്കോട് ഇന്നലെ രാത്രി മുതൽ കനത്ത മഴ. നഗരത്തിൽ വെള്ളക്കെട്ട് ഉണ്ട്. പുഴകളിൽ മലവെള്ളപ്പാച്ചിൽ. മലയോരമേഖലയിൽ നാശനഷ്ടങ്ങൾ ഒന്നും ഇല്ല.