12 വർഷം മുമ്പ് കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ

മലപ്പുറം: കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ 12 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ആലിപ്പറമ്പ് പൂവത്താണി സ്വദേശി കോൽക്കാട്ടിൽ മോട്ടു എന്ന അബൂബക്കർ കബീർ (34) നെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസ് ഐപിഎസിന്റെ കീഴിലുള്ള പ്രത്യേക സംഘം പിടികൂടിയത്.

2007ൽ കരിങ്കല്ലത്താണിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചംഗ സംഘം കടയുടമയെ ആക്രമിച്ച് ഒരുലക്ഷം രൂപ കവർച്ച നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതി സംസ്ഥാനത്തിനകത്തും പുറത്തും മറ്റു പല പേരുകളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

ഇത്തരത്തിൽ മുൻ കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളെ പിടികൂടുന്നതിനായി പെരിന്തൽമണ്ണ റ്യുെ എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി മുരളീധരൻ , എൻ.ടി.കൃഷ്ണകുമാർ, എം മനോജ് കുമാർ, പ്രശാന്ത് പയ്യനാട്, ദിനേശ് കിഴക്കേക്കര, പ്രഭുൽ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയത്.