ഭർത്താവ് ജീവനൊടുക്കി മൂന്നു മാസം പിന്നിട്ടപ്പോൾ ഭാര്യയും ആത്മഹത്യ ചെയ്തു

കൊല്ലം: ഭർത്താവ് ജീവനൊടുക്കി മൂന്നു മാസം പിന്നിട്ടപ്പോൾ ഭാര്യയും ആത്മഹത്യ ചെയ്തു. കൊല്ലം പള്ളിമൺ ഐക്കരഴികത്ത് ഉണ്ണികൃഷ്ണപിള്ളയുടെ മകൻ ശ്രീഹരിയുടെ ഭാര്യ അശ്വതിയാണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽവെച്ച് ആത്മഹത്യ ചെയ്തത്. ഭാര്യയും അമ്മയും തമ്മിൽ വഴക്ക് ഉണ്ടായതോടെ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ശ്രീഹരി(22) ഇക്കഴിഞ്ഞ ജൂലൈ 12ന് ആത്മഹത്യ ചെയ്തത്. അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്നത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനൊടുവിൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ ശ്രീഹരി മരിക്കുകയും അശ്വതി ഏറെ കാലം ചികിത്സയിലുമായിരുന്നു. ചികിത്സയ്ക്കു ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ അശ്വതി ഭർത്താവിന്‍റെ മരണത്തെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ മുറിയിലെ ഫാനിൽ അശ്വതി തൂങ്ങിമരിച്ചത്.


ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ജൂൺ മാസം 13ന് ആയിരുന്നു അശ്വതിയും മർച്ചന്‍റ് നേവിയിൽ ജോലി ഉണ്ടായിരുന്ന ശ്രീഹരിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തെ ആദ്യം ഇരു വീട്ടുകാരും എതിർത്തിരുന്നു. വിവാഹശേഷം അശ്വതിയും ശ്രീഹരിയുടെ അമ്മയും തമ്മിൽ വഴക്ക് പതിവായി. ഇത് ചോദ്യം ചെയ്തു ശ്രീഹരി അശ്വതിയെ മർദ്ദിച്ചതോടെയാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. ശ്രീഹരി മർദ്ദിച്ചതിനെ തുടർന്ന് അശ്വതി താലിമാല വലിച്ചുപൊട്ടിച്ച് ഭർത്താവിന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇതേത്തുടർന്ന് ശ്രീഹരി മുറിക്കകത്ത് കയറി തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഉടൻതന്നെ ബന്ധുക്കൾ അയൽക്കാരും ചേർന്ന് മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.