താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തില്‍ നിന്നും ബസ്സ് താഴേക്ക് മറിഞ്ഞു; ഇരുപതിലധികം പേര്‍ക്ക് പരിക്ക്

താനൂര്‍; ദേവധാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ബസ് താഴേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. കുറ്റിപ്പുറത്തു നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന തവക്കല്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് പാടത്തേക്ക് മറിയുകയായിരുന്നു. പത്തടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മഴയും അപകടത്തിന് കാരണമായി.
യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രി, താനൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

ഗിരീഷ്(41) മിനി( 43),നീതു ( 25), ശാദിയ( 50) സുരേഷ്(52) എന്നിവരെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗിരിജ സ്കൂള്‍പടി (51), ഗിരീഷ് കുമാര്‍ പനങ്ങാട്ടൂര്‍ (49), ഷൈനി താനൂര്‍ (41), സഹീറ ചിറക്കല്‍ (27) ഫാരീസ് താനാളൂര്‍ (22), സുബ്രമണ്യന്‍ കെ പുരം (59), സുഹൈല്‍ ചാലിയം (20), ഐശ്വര്യ കാട്ടിലങ്ങാടി (34), ഭദ്ര പൂരപ്പുഴ (8), വിനോദ് കുമാര്‍ മൂലക്കല്‍ (65), ഫാത്തിമ മൂലക്കല്‍ (44), രാഗേഷ് മോര്യ (30), അവിഷ്ണ താനൂര്‍ (18), ഗിരീഷ് കുമാര്‍ മാസ്റ്റര്‍ തിരുവനന്തപുരം (37), കമറുനിസ താനൂര്‍ (44),
താനൂര്‍ ഫയര്‍ഫോഴ്സ്, പൊലീസ്, ട്രോമാകെയര്‍, എമര്‍ജെന്‍സി റെസ്ക്യൂ ടീം, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ചെരിഞ്ഞ നിലയിലായിരുന്ന ബസ് ഉയര്‍ത്തി അടിയില്‍ ആളുകള്‍ പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് പാടുപെട്ടു.