കൈക്കൂലി കേസിൽ പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: അമൃത ടിവിയിലെ സിറ്റിസൺ ജേർണലിസ്റ്റ് പരിപാടിയിലൂടെ മാധ്യമ രംഗത്ത് എത്തിയ രതീഷാണ് പി ആർ ഡി യിൽ നിന്നും തനിക്ക് കിട്ടാനുള്ള പേയ്‌മെന്റ് നൽകാതെ തെക്ക് വടക്ക് നടത്തിപ്പിച്ച ഉദ്യോഗസ്ഥനെ കെണി വെച്ച് കുടുക്കിയത്. ഗൾഫിൽ റേഡിയോ അവതാരകനും ന്യൂസ് റീഡറുമായി ശോഭിച്ച ശേഷം നാട്ടിലെത്തി സിനിമ പ്രവർത്തനവുമായി കഴിയുന്നതിനിടെയാണ്രതീഷ് പി ആർ ഡി യിലെ ചില പ്രോഗ്രാമുകൾ ചെയ്തു തുടങ്ങിയത്.

സർക്കരിന്റെ ഓൺ ലൈൻ റേഡിയോയിലേക്ക് വേണ്ട പരിപാടികളും ചെയ്തിരുന്നു. രതീഷ് തന്നെ രൂപം കൊടുത്ത മ – മെഗാ മീഡിയയുടെ ബാനറിലാണ് പരിപാടികൾ നിർമ്മിച്ചിരുന്നത്എന്നാൽ ആദ്യകാലത്ത് പി ആർ ഡി കൃത്യമായി പേയ്‌മെന്റ് നല്കിയിരുന്നു .തുടർന്ന് നിലവിൽ വിജിലൻസ് പിടിയിലായ വിനോദ് ബന്ധപ്പെട്ട സെക്ഷന്റെ ചുമതലയിൽ വന്നതോടെ കൃത്യ സമയത്ത് പ്രതിഫലം ലഭിക്കാതെ ആയി. പരിപാടികൾ മുടക്കമില്ലാതെ ചെയ്യുകയും പേയ്‌മെന്റ് മുടങ്ങുകയും ചെയ്തതോടെ 21 ലക്ഷം രൂപയുടെ ബില്ല് പെന്റിംഗിലായി ,ഇത് മാറികിട്ടാൻ രതീഷ് മുട്ടാത്ത വാതിലുകൾ ഇല്ല.

പലരും വഴിയും ചുമതലക്കാരനായ വിനോദിനെ സമീപിച്ചു. അപ്പോഴൊക്കെയും മുട്ടാ ന്യായങ്ങൾ നിരത്തി വിനോദ് ബില്ലു മാറുന്നത് വൈകിപ്പിച്ചു. ഒടുവിൽ മാറികിട്ടാനുള്ള തുകയുടെ 15% കമ്മീഷൻ നൽകിയാൽ ബില്ല് പാസാക്കാമെന്ന് വിനോദ് അറിയിച്ചു. എന്നാൽ തന്റെ കൈയിൽ പണം ഇല്ലന്നും ബില്ലുമാറി നൽകിയാൽ ചോദിച്ച പണം നൽകാമെന്നും രതീഷ് അറിയിച്ചു. ഇതിനിടെ രതീഷ് വിജിലൻസ് ആസ്ഥാനത്ത് എത്തി വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തെ കാര്യങ്ങൾ ധരിപ്പിച്ചു.

തുടർന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ രതീഷിന്റെ അക്കൗണ്ടിൽ പണം എത്തി. പിന്നീട് വിനോദ് പല തവണ ബന്ധപ്പെട്ടു .ഇക്കാര്യം രതീഷ് വിജിലൻസി നെ അറിയിച്ചു. കമ്മീഷന്റെ ആദ്യ ഗഡുവായ 25,000 രൂപ ഇന്ന് കൈമാറാമെന്ന് രതീഷ് സമ്മതിച്ചു. തുടർന്ന് രാവിലെ വിജിലൻസ് ഉദ്യോഗസ്ഥരുടെ അറിവോടെ തുക കൈമാറാൻ രതീഷ് ബന്ധപ്പെട്ടപ്പോൾ നഗരത്തിലെ പല സ്ഥലത്തും എത്താൻ വിനോദ് പറഞ്ഞു. എന്നാൽ അവിടെ എത്തുമ്പോൾ മറ്റൊരു സ്ഥലത്ത് എത്താൻ പറയും അങ്ങനെ വട്ടം കറക്കിയ ശേഷം വൈകുന്നരം മെഡിക്കൽ കോളേജ് കാമ്പസിൽ എത്താൻ നിർദ്ദേശിച്ചു. അവിടെ രതീഷ് എത്തുമ്പോൾ ആർ സി സി യ്ക്ക് മുന്നിൽ കാറിൽ വിനോദ് കാത്തിരിക്കുകയായിരന്നു. രതീഷ് തുക കൈമാറിയതും വിജിലൻസ് കൈയോടെ വിനോദിനെ പൊക്കി.

10 വർഷം മുൻപ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി ജോലിയിൽ പ്രവേശിച്ച വിനോദ്ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് പി ആർ ഡി യിൽ എത്തുന്നത്. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുമായി വലിയ സൗഹൃദം ഇല്ലാത്ത വിനോദ് സഹപ്രവർത്തകരുമായും അകന്നാണ് കഴിഞ്ഞിരുന്നത്. വിനോദിന്റെ പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ ദുരൂഹത ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു.

നെടുമങ്ങാട് സ്വദേശിയായ വിനോദിനെതിരെ നേരത്തെയും സമാന രീതിയിൽ ആരോപണം ഉയർന്നെങ്കിലും പി ആർ ഡി ഗൗരവമായി എടുത്തിരുന്നില്ല. പി.ആർ .ഡി യുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ കുടുങ്ങുന്നത്.

ഇത് സംബന്ധിച്ച് വിജിലൻസ് പുറത്തിറക്കിയ വാർത്താ കുറിപ്പ് താഴെ ചേർക്കുന്നു.

പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഡിയോ വീഡിയോ ഓഫീസറായ വിനോദ് കുമാറിനെയാണ് 25000/ രൂപ കൈക്കൂലി വാങ്ങുന്നതിന്നിടെ വിജിലൻസ് കൈയോടെ പിടികൂടിയത്.

കേരള സർക്കാരിന്റെ കീഴിലെ ഓൺ ലൈൻ റേഡിയോ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുന്ന പബ്‌ളിക് റിലേഷൻസ് വകുപ്പിലെ ഉദ്ദ്യോഗസ്ഥനായ ശ്രീ. ജി. വിനോദ് കുമാറിനെയാണ് തിരുവനന്തപുരം മെഡിക്കൽ മെഡിക്കൽ കോളേജിന് സമീപം കാറിൽ വച്ച് കൈക്കൂലി വാങ്ങുന്നതിന്നിടയിൽ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്‌പി ശ്രീ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് അറസ്റ്റ് ചെയ്തത്. സർക്കാരിന് വേണ്ടി ആഡിയോ/വീഡിയോ പ്രോഗ്രാമുകൾ നിർമ്മിച്ച് നൽകുന്ന ”മ-മെഗ മീഡിയ” എന്ന സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകൾ ചെയ്ത് നൽകിയ വകയിൽ 21 ലക്ഷം രൂപയുടെ ബിൽ മാറി നൽകാനുണ്ടായിരുന്നു.

ഈ തുക മാറി നൽകുന്നതിന് വേണ്ടി ”മ- മെഗാ’ സ്ഥാപന ഉടമയായ ശ്രീ രതീഷ് പല പ്രാവശ്യം വിനോദ് കുമാറിനെ സമീപിച്ചുവെങ്കിലും ബിൽ മാറി നൽകാതെ മടക്കി അയയ്ക്കുകയാണുണ്ടായത്. ഒടുവിൽ 15% തുകയായ 3.75 ലക്ഷം രൂപ നൽകാമെങ്കിൽ ബിൽ മാറി നൽകാമെന്ന് വിനോദ് കുമാർ അറിയിക്കുകയും ഇക്കാര്യം രതീഷ് വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് വിജിലൻസ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ട് ശ്രീ. ജയശങ്കറിന്റെ നിർദ്ദേശാനുസരണം വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്. പി ശ്രീ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് (27.10.2021)വൈകിട്ട് 3 മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് കാറിൽ വച്ച് ആദ്യ ഗഡുവായി 25000/ രൂപ കൈപ്പറ്റിയ സമയം വിനോദ് കുമാറിനെ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്‌പി ശ്രീ.അശോക് കുമാറിനെ കൂടാതെ ഇൻസ്‌പെക്ടർമാരായ ശ്രീ. പ്രസാദ്, പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ സുരേഷ് കുമാർ, അജിത്ത്, അസി. പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. അനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ മധു ഉമേഷ്, പ്രേംദേവ്, ഹാഷിം, പ്രമോദ്, നിജു മോഹൻ, ഡ്രൈവർമാരായ. ഷിബ, അശ്വിൻ തുടങ്ങിയവരും ഉണ്ടായിരുന്നു.