ട്രെയിനില്‍ കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴല്‍പ്പണം പിടികൂടി

പാലക്കാട്: വൻ കുഴൽപ്പണ വേട്ട. ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപ ആർ പി എഫ് പിടികൂടി. കേസിൽ ഹൈദരാബാദ് സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ശബരി എക്സ്പ്രസിൽ രേഖകളില്ലാതെ കടത്തിയ 1, 64,50,000 രൂപയാണ് ആർ പി എഫ് പിടികൂടിയത്.

സംഭവത്തിൽ ഹൈദരാബാദ് സ്വദേശികളായ രാഘവേന്ദ്ര, അഹമ്മദ് എന്നിവരെ ആർപിഎഫ് ക്രൈം ഇൻറലിജസ് കസ്റ്റഡിയിലെടുത്തു. ആന്ധ്ര ഗുണ്ടൂരിൽ നിന്നും ഷൊർണൂരിലേക്കാണ് ഇവർ ടിക്കറ്റെടുത്തിരുന്നത്. നാലു ബാഗുകളിലായാണ് പണം കടത്തിയത്. സ്വർണം വാങ്ങാനാണ് കേരളത്തിലെത്തിയതെന്ന് ഇവർ മൊഴി നൽകിയതായി RPF എസ് ഐ AP അജിത് അശോക് പറഞ്ഞു.

പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ പറഞ്ഞു. എവിടെ നിന്നാണ് സ്വർണം വാങ്ങുന്നത് എന്നതുൾപ്പടെയുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇവർ മുൻപും പണം കടത്തിയിട്ടുണ്ടോ എന്നതും പരിശോധിയ്ക്കേണ്ടതുണ്ട്. പ്രതികളെയും പിടിച്ചെടുത്ത പണവും തുടർ നടപടികൾക്കായി ഇൻകം ടാക്സ് വിഭാഗത്തിന് കൈമാറി.