സ്വകാര്യ ബസ് സമരം മാറ്റിവച്ചു

കോട്ടയം: ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സമരം ഒത്തുതീർക്കാൻ ബസ് ഓപ്പറേറ്റേഴ്സ് സംഘടനയുമായി മന്ത്രി ആന്റണി രാജു നാട്ടകം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.

ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ നവംബർ 18 നകം തീരുമാനമെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ തുടർചർച്ചകൾ നടക്കും. ചാർജ് വർധന അടക്കം ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചില നടപടിക്രമങ്ങളുടെ ആവശ്യകതയുണ്ടെന്ന് ചർച്ചയിൽ മനസ്സിലായതായി ബസ് സംഘടനാ പ്രതിനിധികൾ പറഞ്ഞു. സർക്കാർ അനുകൂല നടപടി പ്രതീക്ഷിക്കുന്നു. ഇതിനായി 10 ദിവസത്തെ സമയം അനുവദിച്ചു. സർക്കാർ നിലപാട് അനുകൂലമെന്ന് മനസിലാക്കിയതിനെ തുടർന്നാണ് സമരം നീട്ടി വയ്ക്കാൻ തീരുമാനിച്ചത്. സർക്കാർ നടപടികളിൽ പ്രതീക്ഷയുണ്ടെന്നും സംഘടന നേതാക്കൾ പറഞ്ഞു.

ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.