കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് എം.കെ രാഘവൻ എംപി

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം കെ രാഘവന് എം പി. സിവില് ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ് കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.

2020 ഓഗസറ്റിലുണ്ടായ വിമാന അപകടത്തിന് ശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നില്ല. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് പ്രശ്നമില്ലെന്നായിരുന്നു എയര്‍ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്. എന്നാല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചിരുന്നില്ല . ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെന്ന് എം.കെ രാഘവന്‍ എം പി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിവില് ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉറപ്പ് നല്‍കിയത്

വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന ഉറപ്പ് ലംഘിച്ചാല്‍ സമരമാരംഭിക്കുമെന്നും എം.കെ രാഘവന്‍ എംപി പറഞ്ഞു. വലിയ വിമാന സര്‍വീസ് ആരംഭിച്ചാല്‍ ഹജ്ജ് എംബാര്ക്കേഷന്‍ കേന്ദ്രം കരിപ്പൂരിലെത്തുമെന്ന പ്രതീക്ഷയുമുയരുന്നുണ്ട്.

അതേസമയം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് അനുമതിയുള്ളത്. കോവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിച്ചിട്ടില്ല.

80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. മലബാറിൽ നിന്ന് കുടക്, ലക്ഷദ്വീപ്, പുതുശ്ശേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താൻ. തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുകള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 മീറ്റർ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമാണ്. തീർത്ഥാടകരുടെ സൗകര്യം പ്രമാണിച്ച് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടകർക്ക് അനുമതി നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.