മലപ്പുറം സ്വദേശിയായ മോഡലിനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടിപിടിയിൽ

കൊച്ചി: മദ്യത്തില്‍ മയക്കുമരുന്ന് നല്‍കിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി പൊലീസിന്റെ പിടിയില്‍. ചാവക്കാട് നിന്നാണ് അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

ത്യക്കാക്കര എസിപി പി വി ബേബി, ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്റ്റര്‍ ടി ആര്‍ സന്തോഷ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. അജ്മലിനെതിരെ കടവന്ത്ര, കായംകുളം എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. വധശ്രമം, ആയുധ നിരോധന നിയമം തുടങ്ങി വകുപ്പുകള്‍ ഉള്‍പ്പെടെയാണ് അജ്മലിനെതിരെ കേസുകളുള്ളത്. നേരത്തെ കായംകുളം സ്റ്റേഷനില്‍ കാപ്പ പ്രകാരം നടപടി എടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം 28ാം തീയതിയായിരുന്നു മലപ്പുറത്ത് നിന്ന് ഫോട്ടോ ഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഫോട്ടോ ഷൂട്ടിന് ചില അസൗകര്യങ്ങള്‍ പറഞ്ഞ ഫോട്ടോ ഗ്രാഫറാണ് ഇയാളുടെ സുഹ്യത്ത് സലിന്‍ കുമാറിനെ പരിചയപ്പെടുത്തിയത്. സലിന്‍ കുമാര്‍ ഇടച്ചിറയിലെ ലോഡ്ജില്‍ മുറിയെടുത്ത് നല്‍കി. പിന്നീട് ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീനയുടെ സഹായത്തോടെ പീഡിപ്പിയ്ക്കുകയായിരുന്നു. അജ്മല്‍, ഷമീര്‍, സലിൻകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. ലോഡ്ജിലെത്തിയ യുവതിയ്ക്ക് മദ്യത്തിലും ജൂസിലും മയക്കുമരുന്ന് കലര്‍ത്തി നല്‍കിയായിരുന്നു പീഡനം. ഇതിന്റെ ദ്യശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് വീണ്ടും പീഡിപ്പിച്ചത്.

കേസിലെ പ്രതിയായ ആലപ്പുഴ സ്വദേശി സലിന്‍കുമാറിനെ പോലീസ് നേരത്തെ അറസ്റ്റിലായിരുന്നു. സലിന്‍ കുമാര്‍ അറസ്റ്റിലായതിന് പിന്നാലെ കേസിലെ മറ്റ് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു.