ഒമാനിൽ ഓമിക്രോൺ സ്ഥിരീകരിച്ചു

മസ്‌കറ്റ്: കൊവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ ഒമാനിൽ സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേർക്ക് ഓമിക്രോൺ  സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

പ്രതിരോധ നടപടികൾ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഭരണകൂടം. 18 വയസും അതിന് മുകളിലുമുള്ളവർക്ക് മൂന്നാം ഡോസ് കോവിഡ്-19 വാക്‌സിൻ നൽകാൻ അനുവദിക്കുന്നതുൾപ്പെടെ ഒമാനിലെ സുപ്രീം കമ്മിറ്റി പുതിയ തീരുമാനങ്ങൾ ഇന്ന് പുറപ്പെടുവിച്ചു. വാക്സിനേഷനായുള്ള ടാർഗെറ്റ് ഗ്രൂപ്പുകളും പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും.

കായിക പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, വിവാഹ പാർട്ടികൾ , എന്നിവയുൾപ്പെടെയുള്ള പരിപാടികളിൽ ശേഷിയുടെ 50% വരെ കർശനമായും പരിമിതപ്പെടുത്തുവാൻ സുപ്രിം കമ്മറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. പങ്കെടുക്കുന്നവർ നിർബന്ധിത ശാരീരിക അകലം പാലിക്കുകയും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും വേണം. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുവാൻ നടപടികൾ സ്വീകരിക്കും.