Shobika

കഞ്ചാവ് വിറ്റ് പരപ്പനങ്ങാടി സ്വദേശി സമ്പാദിച്ചത് അട്ടപ്പാടിയിൽ ഒന്നര ഏക്കർ ഭൂമി; മലപ്പുറം എക്സൈസ് ഉടമസ്ഥത മരവിപ്പിച്ചു

മലപ്പുറം: കഞ്ചാവ് വില്പനയിലൂടെ സമ്പാദിച്ച ഒന്നര ഏക്കർ ഭൂമിയുടെ ഉടമസ്ഥത മരവിപ്പിച്ച് അപൂർവ നടപടിയുമായി എക്സൈസ്. കഞ്ചാവ് കേസിലെ പ്രതി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹാജ്യരാകത്ത് വീട്ടിൽ അമീർ രണ്ട് ആധാരങ്ങളിലായി പാലക്കാട്‌ ജില്ലയിൽ അട്ടപ്പാടി കള്ളമല വില്ലേജിൽ ചെമ്മന്നൂർ എന്ന സ്ഥലത്ത് വാങ്ങിയ ഒന്നര ഏക്കർ ഭൂമിയാണ് ചെന്നൈ കോമ്പറ്റിറ്റീവ് അതോറിറ്റിയുടെ അംഗീകാരത്തോടെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ അനിൽകുമാർ.ടി മരവിപ്പിച്ചത്. ജില്ലയിൽ ആദ്യമായി ആണ് എക്സൈസ് വകുപ്പ് ഇത്തരത്തിൽ ഒരു നടപടി കൈക്കൊള്ളുന്നത്.

1 st paragraph

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മഞ്ചേരിയിൽ നിന്ന് 84.5 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിലെ പ്രതി ആണ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹാജ്യരാകത്ത് വീട്ടിൽ അമീർ. 2021 ആഗസ്ത് 13 ന് മഞ്ചേരിയിൽ പത്തര കിലോഗ്രാം കഞ്ചാവ്‌ കാറിൽ കടത്തവേ അമീർ, മുരുഗേശ്വരി, അഷ്‌റഫ്‌ എന്നിവരെ മഞ്ചേരി എക്‌സൈസ് സർക്കിൾ, മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യുറോ, എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് എന്നിവർ പിടികൂടിയിരുന്നു.

2nd paragraph

ഈ കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ അന്വേഷണം തമിഴ്നാട്ടിലേക്ക് നീണ്ടു. എക്‌സൈസ് ഇന്റലിജൻസ് ബ്യുറോ നടത്തിയ രഹസ്യാന്വേഷണത്തിലും കേരളത്തിലേക്ക് കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ചെന്നെത്തി. ഇവിടെ നിന്നെല്ലാം കഞ്ചാവ് കടത്താൻ നേതൃത്വം കൊടുത്തിരുന്നത് അക്ക എന്ന മുരുഗേശ്വരി, അമീറും ആണ്.

ഇവിടെ കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യ കേന്ദ്രങ്ങളെ കുറിച്ച് വിവരം ലഭിച്ച എക്സൈസ് മേഖലകളിൽ പരിശോധന നടത്തി. കേസിലെ ഒന്നാം പ്രതി പരപ്പനങ്ങാടി ചെട്ടിപടി ഹാജ്യാരകത്ത് വീട്ടിൽ അമീറിനെയുമായി കോയമ്പത്തൂരിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിൽ രണ്ടിടങ്ങളിലായി സൂക്ഷിച്ചു വെച്ച 74 കിലോ കഞ്ചാവും മുപ്പത്തി ഏഴായിരം രൂപയും കണ്ടെടുത്തു. അന്ന് കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികൾ സമ്പാദിച്ച സ്വത്തുകളെ കുറിച്ചും എക്‌സൈസ് സംഘം വിവരം ശേഖരിച്ചിരുന്നു. ഈ സ്വത്തുക്കളാണ് ഇപ്പോൾ മരവിപ്പിച്ചു ഉത്തരവിറക്കിയത്.

അമീറും അക്കയും രണ്ടു വർഷം മുൻപ് അഞ്ചര കിലോ കഞ്ചാവ് കടത്തിയ കേസിൽ തമിഴ്നാട്ടിൽ കമ്പം പോലീസ് പിടിച്ചു അറസ്റ്റിലായി ജയിലിൽ കിടന്നിട്ടുണ്ട്. “ഓപ്പറേഷൻ അക്ക” എന്ന പേരിൽ മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ടീം രൂപീകരിച്ചാണ് തമിഴ് നാട്ടിൽ പോയി കേസിലെ ബാക്കി തൊണ്ടി മുതലുകൾ കണ്ടെടുത്തത്. മഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ നിഗീഷ്, മഞ്ചേരി റെയ്ഞ്ച് ഇൻസ്‌പെക്ടർ ജിനീഷ്‌. ഇ , മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി.കെ മുഹമ്മദ്‌ ഷഫീഖ്, എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം അസിസ്റ്റന്റ് എക്‌സൈസ്‌ ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, ഐ ബി പ്രിവന്റിവ് ഓഫീസർമാരായ സൂരജ് വി കെ, സന്തോഷ്‌ ടി, ശ്രീകുമാർ സി,പ്രിവെന്റീവ് ഓഫീസർ രാമചന്ദ്രൻ.പി ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആസിഫ് ഇഖ്ബാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ കുമാർ.കെ , സതീഷ് ടി. കെ , സുബാഷ്.വി , ഷബീറലി.കെ , ഷംനാസ് സി. ടി , ഷബീർ കെ, റജിലാൽ.പി,നിമിഷ. കെ, ധന്യ. കെ.പി എന്നിവരടങ്ങുന്ന ടീമാണ് ഈ കേസ് കണ്ടെടുത്തത്.
നിയമവിരുദ്ധമായി ആർജ്ജിച്ച സ്ഥാവരജംഗമ വസ്തുക്കൾ കണ്ടെത്താനും ഈ വസ്തുക്കളുടെ വില്പന മരവിപ്പിക്കാനും മയക്കുമരുന്ന് കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് എൻ ഡി പി എസ് ആക്ട് വകുപ്പ് 68 പ്രകാരം അധികാരം ഉണ്ട്. മലപ്പുറം ജില്ലയിൽ ഇത്തരത്തിൽ ആദ്യമായിട്ടാണ് എക്‌സൈസ് വകുപ്പ് സ്വത്തുക്കൾ മരവിപ്പിക്കുന്ന നടപടികളിലേക്ക് കടക്കുന്നത്. ഇപ്പോൾ അന്വേഷണത്തിലുള്ള മറ്റു മയക്കുമരുന്നു കേസുകളിലും സ്വത്തുക്കൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകും. പ്രതിയും പ്രതിയുടെ ബന്ധുക്കളും മറ്റു ബിനാമി രീതിയിലും ഇത്തരത്തിൽ നിയമവിരുദ്ധമായി സമ്പാദിക്കുന്ന ഭൂമി, വാഹനം തുടങ്ങിയസ്ഥാവര ജംഗമ വസ്തുക്കളും മേൽ വകുപ്പ് പ്രകാരം എക്‌സൈസിനു മരവിപ്പിക്കാൻ അധികാരമുണ്ട്.