കാറിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ

കൊച്ചി: അങ്കമാലി കരയാംപറമ്പ് ഫ്‌ളാറ്റിലെ പാർക്കിങ് ഏരിയയിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസിൽ ഒരു യുവതി അറസ്റ്റിൽ. മറ്റൂർ ഓഷ്യാനസ് ക്രസന്റ് ഫ്‌ളാറ്റിൽ താമസിക്കുന്ന കുട്ടനാട് എടത്വാ പുളിന്തറയിൽ വീട്ടിൽ സീമ ചാക്കോ (സോണി 40) യാണ് അറസ്റ്റിലായത്. കേസിൽ എട്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് യുവതിയെ പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറിൽ നിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്.

സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ സീമ. വിവിധ ഭാഷകൾ സംസാരിക്കാനറിയാവുന്ന സീമ കഞ്ചാവ് വാങ്ങുന്നതിന് പലവട്ടം മറ്റൊരു പ്രതിയായ റൊണാൾഡോ ജബാറുമൊത്ത് ആന്ധ്രയിൽ പോയിട്ടുണ്ട്. കഞ്ചാവ് ഏജന്റുമാരുമായി കച്ചവടം ഉറപ്പിക്കുന്നത് ഇവരുടെ നേതൃത്വത്തിലാണ്.

നെടുമ്പാശേരി കേന്ദ്രീകരിച്ചാണ് സീമയുടെ പ്രവർത്തനം. ആന്ധ്ര, കർണ്ണാടക സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. അടുത്ത കാലത്ത് മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ പിടിയിലാകുന്ന മൂന്നാമത്തെ വനിതയാണ് സീമ. ഇൻസ്‌പെക്ടർ സോണി മത്തായി, എസ്‌ഐമാരായ അരുൺ ദേവ്, ടി.എം.സൂഫി, ഡിനി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.