പത്താം ക്ലാസുകാരിയെ വശീകരിച്ച് തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ സ്വകാര്യ ബസിലെ ഡ്രൈവർ മുൻപും സമാന രീതിയിൽ പെൺകുട്ടികളെ കൊണ്ടുപോകാൻ ശ്രമിച്ചയാൾ

പത്തനംതിട്ട: ആങ്ങമൂഴിയിൽ നിന്ന് പത്താം ക്ലാസുകാരിയെ വശീകരിച്ച് തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ സ്വകാര്യ ബസിലെ ഡ്രൈവർ കെ.ആർ (36) മുൻപും സമാന രീതിയിൽ പെൺകുട്ടികളെ കൊണ്ടുപോകാൻ നോക്കിയ ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് വിട്ടതിനാൽ പൊലീസ് കേസായില്ല. അട്ടത്തോട് സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ആണ് ഇയാൾ വശീകരിച്ചു കൊണ്ടു പോകാൻ നോക്കിയത്.

ഇന്നലെ തട്ടിക്കൊണ്ടു പോയ പെൺകുട്ടി ഷിബിൻ ഓടിക്കുന്ന സ്വകാര്യ ബസിലെ സ്ഥിരം യാത്രികയായിരുന്നു. കണ്ടുള്ള പരിചയത്തിൽ ഫോൺ വിളി തുടങ്ങിയിട്ട് കഷ്ടിച്ച് രണ്ടാഴ്ച തികയുന്നതേയുള്ളൂ. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. മകൾക്ക് വന്ന മാറ്റം മാതാവ് കണ്ടു പിടിച്ചു. സുഹൃത്ത് ബസ് ഡ്രൈവർ ആണെന്ന് അറിഞ്ഞപ്പോൾ താക്കീത് ചെയ്തു. ഇന്നത്തെക്കാലത്ത് ഇത്തരം കൂട്ടുകെട്ടുകൾ വേണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ ഫോൺ വിളിക്കുന്നത് വിലക്കി. എന്നാൽ, അമ്മയോടുള്ള വാശിക്ക് പെൺകുട്ടി ഷിബിനെ വിളിക്കുന്നത് തുടർന്നു. വീട്ടിൽ നടന്ന സംഭവങ്ങളും പറഞ്ഞു.

ഈ അവസരം മുതലാക്കാൻ പ്രതി ഷിബിൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് തിങ്കളാഴ്ച പുലർച്ചെ പെൺകുട്ടിയെ വശത്താക്കി നാടുവിടാൻ നീക്കം നടന്നത്. ഇവരുടെ പ്ലാനിങ് മനസിലാക്കിയ അമ്മ പെൺകുട്ടിയെ നിരീക്ഷിച്ച് ഇരിക്കുകയായിരുന്നു. ഒടുവിൽ അമ്മയെ മാനസിക സമ്മർദത്തിലാക്കി തളർത്തിയ ശേഷം പുലർച്ചെ കണ്ണുവെട്ടിച്ച് വെളിയിൽ ചാടുകയായിരുന്നു.

വീട്ടിൽ നിന്നും ബസ് റൂട്ടിലേക്ക് എത്താണ് നിരവധി കുറുക്കു വഴികളുണ്ട്. മകൾ ഇതിൽ ഏതു വഴിയാണ് പോയതെന്ന് അറിയാൻ മാതാവിന് കഴിഞ്ഞില്ല. ഈ സമയം ആവേ മരിയ ബസിന്റെ ആദ്യ ട്രിപ്പുമായി ഷിബിൻ വന്ന് വഴിയിൽ കാത്തു കിടക്കുന്നുണ്ടായിരുന്നു. മകൾ ഏറ്റവും അവസാനം വിളിച്ച നമ്പരിലേക്ക് അമ്മ വിളിച്ചു നോക്കിയപ്പോൾ അത് ഷിബിന്റെയായിരുന്നു.

മകൾ തനിക്കൊപ്പമുണ്ടെന്നും സുരക്ഷിതയാണെന്നും ഒന്ന് ഉപദേശിച്ച് റെഡിയാക്കി 10 മണിയാകുമ്പോഴേക്കും തിരികെ വിടാമെന്നായിരുന്നു ഷിബിനെ വിളിച്ചപ്പോൾ കിട്ടിയ മറുപടി. പിന്നീട് പൊലീസ് പിടിയിലായപ്പോഴും ഷിബിൻ ഇതേ ഡയലോഗ് തന്നെയാണ് പൊലീസുകാരോടും പറഞ്ഞത്. ഉപദേശിക്കാൻ കൊണ്ടു പോയതാണ്. നേരത്തേ പ്രണയിച്ച് വിവാഹിതനായ ഷിബിന് ഒരു കുട്ടിയുമുണ്ട്.