ലീഗ് പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം; രാജി സന്നദ്ധത അറിയിച്ചു.

കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീർ എന്നിവരാണ് വിമർശനമുന്നയിച്ചത്.

വിമർശനങ്ങളോട് ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും വിമർശനമുയർന്നത്.

ചന്ദ്രികയുടെ ഫണ്ടിൽ സുതാര്യത വേണമെന്ന് പി.കെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു. സമുദായത്തിന്റെ പണമാണ് ഉപയോഗിക്കുന്നതെന്ന് ഓർമ വേണമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രികക്ക് വേണ്ടി പല പിരിവുകളും നടക്കുന്നുണ്ടെങ്കിലും പണം ചന്ദ്രികയിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ഏത് മുന്നണിയിലാണെന്ന് അണികൾക്ക് സംശയമുണ്ടെന്ന് കെ.എസ് ഹംസ പറഞ്ഞു. സ്വർണക്കടത്ത് ഉൾപ്പെടെ സർക്കാർ പ്രതിരോധത്തിലായ വിഷയങ്ങളിൽ കുഞ്ഞാലിക്കുട്ടി കൃത്യമായ നിലപാട് പറയുന്നില്ലെന്നായിരുന്നു ഷാജിയുടെ വിമർശനം.