ആഞ്ഞടിച്ച തിരയ്‍ക്കൊപ്പം മത്തികൾ തീരത്തേക്ക്; തിരൂരിൽ മത്തിച്ചാകര; വാരിക്കൂട്ടി നാട്ടുകാർ

മലപ്പുറം: ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെ തിരൂരിൻ്റെ തീരദേശ മേഖലയിൽ മത്തിച്ചാകര. പടിഞ്ഞാറേക്കര, താനൂർ, കൂട്ടായി എന്നീ തീരദേശ മേഖലകളിലാണ് ആഞ്ഞടിച്ച തിരയോടൊപ്പം മത്തിക്കൂട്ടം കരയിൽ എത്തിയത്. വിവരമറിഞ്ഞ് ഓടിയെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും കൈയിൽ കിട്ടിയ കവറിലും പാത്രങ്ങളിലും ബക്കറ്റിലും എല്ലാം മീൻ കുത്തിനിറച്ചു. വലയും വഞ്ചിയുമായി മത്സ്യത്തൊഴിലാളികൾ മീൻപിടിത്തവും ആരംഭിച്ചു. മത്തിച്ചാകരയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

തിരൂരിലെ തീരദേശമേഖലയിൽ ചാകരയുണ്ടെന്ന വിവരമറിഞ്ഞ് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് മീൻ പിടിക്കാൻ എത്തിയത്. കൈനിറയെ മീനുമായാണ് നാട്ടുകാർ വീട്ടിലേക്ക് മടങ്ങിയത്. ആഞ്ഞുവീശിയ തിരയ്ക്കൊപ്പം മീൻകൂട്ടം കരിയിലേക്ക് എത്തിയ കാഴ്ചയും കൗതുകമായി.

അതേസമയം ഇന്ന് രാത്രിയോടെ ട്രോളിങ് നിരോധനം അവസാനിക്കും. അർധരാത്രിയോടെ മത്സ്യബന്ധനത്തിന് പോകാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തിരൂരിലെ മത്സ്യത്തൊഴിലാളികൾ. വലിയ പ്രതീക്ഷയോടെയാണ് പുതിയ സീസണിനെ മത്സ്യത്തൊഴിലാളികൾ വരവേൽക്കാൻ ഒരുങ്ങുന്നത്.