ഭാര്യയെ ക്രൂരമായി മർദ്ദിച്ചു: തിരൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്


മലപ്പുറം: ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ  സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും പൊലീസുകാരനായ ഭര്‍ത്താവില്‍ നിന്നും പല തവണ ക്രൂരമായ മര്‍ദനം ഉണ്ടായിരുന്നതായി യുവതി പറയുന്നു.

ഇക്കഴിഞ്ഞ ഇരുപതാം തീയതി തിരൂര്‍ സ്റ്റേഷനിലെ സിപിഒ ആയ ശൈലേഷ് ഭര്‍തൃഗൃഹത്തില്‍ വച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. കൊണ്ടോട്ടി സ്വദേശിയായ യുവതി മര്‍ദനത്തെത്തുടര്‍ന്ന് ബോധരഹിതയായി. തുടര്‍ന്ന് ഇവരുടെ വീട്ടുകാര്‍ എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെയും ശൈലേഷിൽ നിന്നും ക്രൂരമായ മര്‍ദനം നേരിട്ടതായി യുവതി പറയുന്നു. നേരത്തെയും ശൈലേഷിനെതിരെ പരാതി നൽകിയെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും.