ഭാര്യയെ ക്രൂരമായി മർദിച്ച പോലീസുകാരന് സസ്പെൻഷൻ; തിരൂർ സ്റ്റേഷൻ സിപിഒ ശൈലേഷിനെതിരെയാണ് നടപടി; യുവതി തന്നെയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് നടപടി. ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു. ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിലാണ് പോലീസ് നടപടി.

കഴിഞ്ഞ 20 ന് ഭർതൃഗൃഹത്തിൽ വെച്ചു ശൈലേഷ് ക്രൂരമായി മർദിച്ചുവെന്നാണ് യുവതിയുടെ പരാതി. കൊണ്ടോട്ടി സ്വദേശിനിയായ യുവതി മർദനത്തെത്തുടർന്ന് ബോധരഹിതയായി. വീട്ടുകാർ എത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ ശരീരത്തിൽ ഗുരുതര മുറിവേറ്റിട്ടുണ്ട്. മുമ്പും ഭർത്താവിൽ നിന്നു ക്രൂരമർദനം നേരിട്ടിരുന്നുവെന്ന് യുവതി പറയുന്നു. പരാതി നൽകിയെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.

ഗാർഹിക പീഡനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ശൈലേഷിനെതിരെ കൊണ്ടോട്ടി പോലീസ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തുമെന്നാണ് സൂചന. പോലീസുകാരനായ ഭർത്താവിനെതിരെ യുവതി മുമ്പും പരാതി നൽകിയിരുന്നുവെങ്കിലും പോലീസിൻ്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് യുവതിയുടെ ബന്ധുക്കളും ആരോപിച്ചു.