യുവതിയുടെയും മകന്റെയും മൃതദേഹം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്‌ന (31) മൂന്നു വയസ്സുകാരൻ മകൻ റാണ എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ചത് ഹസ്നയും കുഞ്ഞുമാണെന്ന് മാതാവ് തിരിച്ചറിഞ്ഞു.

ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു മകനോടൊപ്പം ഹസ്‌ന വീട്ടിൽ നിന്ന് ഇറങ്ങിയത്. തൊട്ടടുത്തുള്ള അംഗണവാടിയിലേക്കെന്ന് പറഞ്ഞായിരുന്നു ഹസ്‌ന പോയത്. അംഗണവാടിയിലേക്ക് പോയതിന് ശേഷം വില്ലേജ് ഓഫീസിലേക്ക് പോകാനുണ്ടെന്നും മാതാവിനോട് പറഞ്ഞിരുന്നു. ഓണത്തിന് ശേഷം മകന് പനി ആയതിനാൽ അംഗണവാടിയിൽ പോയിരുന്നില്ലെന്ന് അദ്ധ്യാപകർ വ്യക്തമാക്കുന്നു. ഏറെനേരം കഴിഞ്ഞും തിരിച്ചുവരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹസ്ന, റോണക് ജഹാൻ

പതിനൊന്ന് മണിയോടു കൂടിയായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയായിരുന്നു ഹസ്‌ന പുഴയിലേക്ക് ചാടിയതെന്നാണ് വിവരം. സംസാരിക്കാൻ ബുദ്ധിമുട്ടും കേൾവി ശക്തി കുറവുമുള്ള കുട്ടിയാണ്. എന്താണ് മരണകാരണം എന്നത് സംബന്ധിച്ച് കുന്നംകുളം പൊലീസ് അന്വേഷിച്ചു വരികയാണ്. ഭർത്താവുമായി പിരിഞ്ഞ് നാലു വർഷമായി സ്വന്തം വീട്ടിലാണ് ഹസ്‌നയും മകനും താമസിക്കുന്നത്.