അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്.

 

വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

 

കുഞ്ഞിനേയും കൊണ്ട് അംഗനവാടിയിലേക്ക് പോകുംവഴിയാണ് അമ്മയ്ക്കും കുഞ്ഞിനും നേരെ ആക്രമണം നടന്നത്. ജിതേഷും ജയപ്രകാശും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. ജിതേഷിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.