വരും തലമുറയുടെ ഭാവിക്കുവേണ്ടി പദ്ധതി പൂർത്തിയാക്കും; കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസം​ഗം. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ മുടങ്ങിയെന്ന പ്രചാരണം പരോക്ഷമായി പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന് ആവശ്യമുള്ള പദ്ധതികൾ ഏതെങ്കിലും കൂട്ടർ എതിർത്താൽ സർക്കാർ അത് നടപ്പിലാക്കാതിരിക്കില്ല. വരും തലമുറയുടെ ഭാവിക്കുവേണ്ടി പദ്ധതികൾ സർക്കാർ പൂർത്തിയാക്കും. ചില പദ്ധതികളുടെ പേരിൽ സർക്കാരിനെ വല്ലാതെ ആക്രമിക്കുന്നുണ്ട്. എന്താണ് അവരുടെ ഉദ്ദേശമെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിന്റെ തീവ്രവാദി പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രിക്കെതിരായ വർഗീയ പരാമർശം ആരോ​ഗ്യകരമല്ല. മുസ്ലിം പേരായതുകൊണ്ട് രാജ്യദ്രോഹി എന്ന് പറയാൻ എങ്ങനെ കഴിയുന്നു. എന്താണ് അതിന്റെ അർത്ഥം. എന്താണ് ഇത് ഇളക്കിവിടാൻ പോകുന്നത്. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാടിന്റെ മുന്നോട്ട് പോക്കിനെതിരെയുള്ള സമരമാണ് ഇപ്പോൽ നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിക്കുന്ന സംഭവം വരെയുണ്ടായി.

പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് നമ്മുടെ സംസ്ഥാനത്ത് ഒരിക്കലും നടക്കില്ല എന്ന് കരുതിയ സംഭവമാണ്. ഒരു പ്രത്യേക വിഭാഗം ആളുകളെ ഇതിനുവേണ്ടി കൂട്ടി. ഇത് എന്തിനുവേണ്ടിയാണെന്ന് നാം ചിന്തിക്കണം. രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും എല്ലാം കളക്ടറേറ്റിൽ യോഗം ചേർന്നു. എല്ലാവരും അക്രമത്തെ അപലപിക്കുകയാണ് ചെയ്തത്. ഇനി ഇങ്ങനെയൊരു അക്രമ സംഭവമുണ്ടാകില്ല എന്ന് അവിടെ എല്ലാവരും പറഞ്ഞു.

നാടിൻറെ മുന്നോട്ടുപോക്കിനെ തടയാനുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം സമ്മതിച്ചു കൊടുക്കാനാവില്ല. ഒന്നുകൊണ്ടും സർക്കാരിനെ വിരട്ടി കളയാമെന്ന് വിചാരിക്കേണ്ട. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഏത് വേഷത്തിൽ വന്നാലും പദ്ധതിക്കെതിരായ ഒരു നീക്കവും നടക്കില്ല.

വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന മുദ്രാവാക്യം അംഗീകരിക്കാൻ ആകില്ല. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തകരും. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സർക്കാർ വന്നു എന്ന പേരിൽ നിർത്തലാക്കാൻ കഴിയില്ല. അങ്ങനെ പദ്ധതി നിർത്തിവച്ചാൽ അത് മോശം സന്ദേശമാകും നൽകുക.

പദ്ധതിയിൽ അഭിപ്രായ വ്യത്യാസം നേരത്തെയും ഉണ്ടായിട്ടുണ്ട്. നടപ്പിലാക്കിയ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് അസന്നി​ഗ്ധമായി അവരോട് പറഞ്ഞിട്ടുണ്ട്. സമരസമിതി നേതാക്കൾ തന്നെ കാണാൻ വന്നു. അനൗദ്യോഗികമായിട്ടാണ് സമരസമിതി നേതാക്കൾ എത്തിയത്. പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിന് കഴിയില്ല എന്ന് അവരും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് വന്നതാണ്. അന്ന് നടന്ന ചർച്ചയുടെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.