ട്രൈനിൽ തീവച്ച സംഭവം: കണ്ടെടുത്ത ബാഗിൽ മാവോയിസ്റ്റ് ലഘുലേഖകളും, പുസ്തകവും പെട്രോൾ കുപ്പിയും; അടുമുടി ദുരൂഹത

കോഴിക്കോട് അപകടം നടന്ന റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ബാഗ് കണ്ടെടുത്തു. ബാഗിൽ നിന്ന് ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണും കണ്ടെടുത്തു. ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ മാവോയിസ്റ്റ് ലഘുലേഖകൾ ഉണ്ടെന്നും സൂചനയുണ്ട്. പ്രതിയുടേത് എന്ന് സംശയിക്കുന്ന വ്യക്തിക്ക് അതുകൊണ്ട് തന്നെ മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ബാഗ് ഇവിടെ ഉപേക്ഷിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിവരങ്ങൾ ശേഖരിക്കുകയാണ്.

ട്രാക്കിന് തൊട്ടടുത്താണ് പ്രാധനപ്പെട്ട റഓഡ് കടന്ന് പോകുന്നത്. ഈ ഭാഗത്ത് അക്രമിയെ കാത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. ഈ സുഹൃത്തിന്റെ സഹായത്തോടെയാണ് അക്രമി രക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ പൊടുന്നനെയുണ്ടായ പ്രകോപനത്തിന്റെ പേരിലല്ല അക്രമമെന്നും ആസൂത്രിതമാണെന്നും പൊലീസ് സംശയിക്കുന്നു. രക്ഷപ്പെടാനുള്ള പഴുതുകൾ അക്രമി നേരത്തെ ഒരുക്കിയിരുന്നുവെന്നും പൊലീസ് സംശയിക്കുന്നു.

അക്രമി ഒറ്റക്കായിരുന്നോ ട്രെയിനിൽ, വ്യക്തിവിരോധമാണോ ആക്രമണത്തിന് കാരണം എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കാണ് പൊലീസിന് ഉത്തരം കണ്ടെത്തേണ്ടത്.

ഇന്നലെ രാത്രി 9 മണിയോടെയാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ അജ്ഞാതൻ തീവച്ചത്. സംഭവത്തിൽ ഒൻപത് പേർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിൻസ് എന്നയാളെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജിലാണ്.