എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; ബുലന്ദ്ശഹറില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ്
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കസ്റ്റഡിയിലെന്ന് സൂചന. ബുലന്ദ്ശഹറില്‍ നിന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ രാസവസ്തു നിറച്ച കുപ്പി യാത്രക്കാര്‍ക്ക് നേരെ എറിഞ്ഞെന്നാണ് വിവരം. നിലവില്‍ കസ്റ്റഡിയിലായ വ്യക്തി മരപ്പണിക്കാരനാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് സംശയിക്കുന്നയാള്‍ യുപിയിലെ ബസായി എന്ന സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാള്‍ മൂന്ന് ദിവസത്തിന് ശേഷമാണ് ഇവിടെ എത്തൂ എന്ന് കൂടെ ജോലി ചെയ്യുന്നയാള്‍ പറഞ്ഞു.
അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനിടയിലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പ്രതി കസ്റ്റഡിയിലായെന്ന വിവരം വരുന്നത്. ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്.
കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്.
നോയിഡയിലെ ചില ജിമ്മുകളില്‍ അടക്കമെത്തി ഉത്തര്‍പ്രദേശ് പൊലീസ് വിവരം തേടിയിരുന്നു.
കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.
ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം.