താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം.

21 പേര്‍ മരിച്ചതായി പ്രാഥമിക വിവരം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 35- ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ സ്ഥലത്തെത്തും.

ഇതുവരെ 12-ാളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഹസ്ന(18), സഫ്ന(07), ഫാത്തിമ മിന്ഹ (12), കാട്ടില്‍ പീടിയാക്കല്‍ സിദ്ധീഖ് (35), ജലസിയ ജാബിര്‍ കുന്നുമ്മല്‍, ആവായില്‍ ബീച്ച്‌ (40), അഫ്ലാഹ് (07), അന്‍ഷിദ്, റസീന കുന്നുമ്മല്‍, ഫൈസാന്‍(03) എന്നിവരുടെ പേരുവിവരങ്ങളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ വിവരങ്ങളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.

പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ബോട്ടിന്റെ വാതില്‍ അടഞ്ഞിരുന്നത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ബോട്ടില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലായിരുന്നുവെന്നും നാട്ടുകാര്‍ ചൂണിക്കാട്ടുന്നു.

അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്