ഡല്‍ഹി യൂണിവേഴ്‌സിറ്റി സിലബസില്‍ ഇടംപിടിച്ച് സവര്‍ക്കര്‍, അഞ്ചാം സെമസ്റ്ററിൽ സവർക്കറും ഏഴിൽ ഗാന്ധിയും

മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമായി വി ഡി സവര്‍ക്കറെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(ഹോണേഴ്സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ പാഠഭാഗം ചേര്‍ക്കാന്‍ സര്‍വകലാശാല അക്കാഡമിക് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.

അഞ്ചാം സെമസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമാണ് സവർക്കറിനെ ഉൾപ്പെടുത്തുന്നത്. പകരം, ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗം ഏഴാം സെമസ്റ്ററിലേക്കും മാറ്റിയിട്ടുണ്ട്. ഇതോടെ നാല് വർഷത്തിനു പകരം മൂന്നു വർഷത്തെ ബിരുദ കോഴ്‌സിൽ ചേർന്നവർക്ക് ഗാന്ധിയെക്കുറിച്ച് പഠിക്കാനുണ്ടാകില്ല.

‘സാരെ ജഹാന്‍ സെ അച്ഛാ’ എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ നടപടി.

കഴിഞ്ഞ ദിവസം ചേർന്ന അക്കാദമിക് കൗൺസിലിലാണ് സവർക്കറിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രമേയം പാസാക്കിയത്. തീരുമാനത്തെ ഒരു വിഭാഗം അധ്യാപകർ എതിർത്തു. പാഠ്യപദ്ധതി കാവിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഇവർ ചൂണ്ടിക്കാട്ടി. സർവകലാശാലാ നിർവാഹക സമിതിയാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.