ഷാൻവധം: പ്രതികളുടെ ജാമ്യംറദ്ദാക്കല്‍ ഹരജി നാളെ പരിഗണിക്കും

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാൻ വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹരജി ആലപ്പുഴ അഡീഷനല്‍ സെഷൻസ് കോടതി-മൂന്ന് ചൊവ്വാഴ്ച പരിഗണിക്കും.
ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെയും ഹരജിയില്‍ പ്രോസിക്യൂഷൻ വാദവും കേള്‍ക്കും.

കേസ് പരിഗണിച്ചപ്പോള്‍ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടർ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിർത്തില്ല. തുടർന്നാണ് കേസിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, 10 പ്രതികള്‍ക്ക് ജാമ്യംകിട്ടിയത്. കൊലപാതകക്കുറ്റത്തില്‍ ജാമ്യത്തെ എതിർക്കേണ്ട സർക്കാർ അഭിഭാഷകൻ ജാമ്യം കൊടുക്കാമെന്ന് പറയുന്നത് അപൂർവമാണെന്നും പ്രതിഭാഗത്തിന് വാദംപോലും പറയേണ്ടിവന്നില്ലെന്നും പ്രോസിക്യൂഷൻ ഹരജിയില്‍ പറയുന്നു.

ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന കെ.വി. ബെന്നിയാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചത്. ഇത് നല്‍കേണ്ടത് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്‌.ഒ) ആണെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് ഇതിന് അധികാരമില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. 2021ഡിസംബർ 18ന് മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജങ്ഷനില്‍നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന ഷാനെ പിന്നില്‍നിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു