കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം.

കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിൻ(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച്‌ വിദ്യാർഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വിദ്യാർഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം. അനില സിബി, അർച്ചന, അമൃത എന്നീ വിദ്യാർഥിനികള്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാർഥിനികളെയും കഡബയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.

പോലീസ് കസ്റ്റഡിയിലെടുത്ത അബിൻ മലപ്പുറം നിലമ്ബൂർ സ്വദേശിയാണെന്നാണ് റിപ്പോർട്ട്. ഇയാള്‍ എം.ബി.എ. വിദ്യാർഥിയാണ്. പ്രണയപ്പകയാണ് ആസിഡ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയും മലയാളിയാണെന്നാണ് വിവരം.