സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തി; സ്കൂള്‍ ബസ്സിടിച്ച്‌ അഞ്ച് വയസുകാരൻ മരിച്ചു

കല്‍പ്പറ്റ: സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു.

പള്ളിക്കുന്ന് മൂപ്പൻകാവില്‍ പുലവേലില്‍ ജിനോ സോസിന്റെയും അനിതയുടെയും ഇളയമകൻ ഇമ്മാനുവലാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീടിനു മുന്നിലാണ് അപകടമുണ്ടായത്. ഇമ്മാനുവലിന്റെ ഇരട്ടസഹോദരി എറിക്കയെ സ്കൂളില്‍നിന്ന്‌ എത്തിയപ്പോഴായിരുന്നു അപകടം. എറിക്ക വരുന്നതുകണ്ട് സ്കൂള്‍ ബസ്സിന് അടുത്തേക്ക് ഇമ്മാനുവല്‍ ഓടുകയായിരുന്നു. കുട്ടി വന്നതറിയാതെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടിസം ബാധിതനായ ഇമ്മാനുവല്‍ കണിയാമ്ബറ്റ ഗവ. എല്‍.പി. സ്കൂള്‍ എല്‍.കെ.ജി. വിദ്യാർഥിയാണ്. എയ്ഞ്ചല്‍ ട്രീസ, ആല്‍വിൻ ജോസ് എന്നിവർ മറ്റ് സഹോദരങ്ങളാണ്.