ബ്ലെസി സാര്‍..നമിച്ചു, പൃഥ്വിക്ക് നാഷണല്‍ അവാര്‍ഡ് ഉറപ്പ്; ആടുജീവിതം കണ്ട് പ്രേക്ഷകര്‍

അടുത്തകാലത്ത് ആടുജീവിതം സിനിമയോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു ചിത്രം ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ആടുജീവിതം എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം.

മലയാളികളികള്‍ ഏവരും വായിച്ച്‌ ഹൃദ്യസ്ഥമാക്കിയ ആടുജീവിതം നോവല്‍ സിനിമയാകുമ്ബോള്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയാൻ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവില്‍ ചിത്രം ഇന്ന് തിയറ്ററില്‍ എത്തി കഴിഞ്ഞിരിക്കുകയാണ്. തന്റെ ജീവിതം ബിഗ് സ്ക്രീനില്‍ കാണാൻ കഥാനായകൻ നജീബും എത്തിയിരുന്നു. ഇപ്പോഴിതാ ബ്ലെസിയുടെ 16 വർഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ ഡെഡിക്കേഷനും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍.

“ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്ബ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം”, എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചിരിക്കുന്നത്. റിയലിസ്റ്റിക് ആയി പ്രേക്ഷകരെ പിടിച്ചിരുന്ന ആടുജീവിതം. ബ്ലെസി സാറിന്‍റെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും ആ അധ്വാനം വെറുതെ അല്ലെന്നുമാണ് മറ്റൊരാള്‍ പറയുന്നത്. പൃഥ്വിരാജ് നജീബ് ആയി ജീവിക്കുക ആയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

“ഇന്റർനാഷണല്‍ ലെവല്‍ സിനിമയാണ് ആടുജീവിതം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. പുള്ളിക്ക് നാഷണല്‍ അവാർഡ് ഉറപ്പാണ്. എല്ലാം കൊണ്ടും അടിപൊളി പടം. സിനിമാട്ടോഗ്രാഫർ പൊളി”, എന്നാണ് ഒരാള്‍ പറഞ്ഞത്. “ഒരു സിനിമാറ്റിക് മാസ്റ്റർപീസാണ് ആടുജീവിതം! ഹൃദയസ്പർശിയായ അതിജീവന ത്രില്ലറാണ് ചിത്രം. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച, എക്കാലത്തെയും മികച്ച പ്രകടനം. ബ്ലെസി സാർ നമിച്ചു..വിസ്മയിപ്പിക്കുന്ന സംഗീതം. തിയറ്ററില്‍ തന്നെ കാണേണ്ട പടം” എന്ന് ഒരു പ്രേക്ഷകന്‍ പറയുന്നു. നോവലിൻ്റെ മൂല്യം മനസ്സിലാക്കി ബ്ലെസി സിനിമ ഒരുക്കിയിരിക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.