
മധുരൈ: മൂന്ന് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയായ മദ്ധ്യവയസ്കയെ അറസ്റ്റ് ചെയ്തു.തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്ള അതുകുറിച്ചിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

മൂന്ന് വയസുകാരന്റെ അമ്മ രമ്യ, തിങ്കളാഴ്ച രാവിലെ കുട്ടിയെ അംഗൻവാടിയില്‍ വിടാൻ തയ്യാറെടുക്കുന്നതിനിടെ കുട്ടി വീടിന് പുറത്ത് കളിക്കുകയായിരുന്നു. അല്‍പ സമയം കഴിഞ്ഞ് നോക്കിയപ്പോള്‍ മകനെ കാണാനില്ലെന്ന് മനസിലാക്കി പരിസരത്താകെ അന്വേഷിച്ചു. നിർമാണ തൊഴിലാളിയായ അച്ഛൻ വിഘ്നേഷും കൂടി വീടിന് സമീപത്ത് എല്ലായിടത്തും പോയി നോക്കിയെങ്കിലും കണ്ടെത്താനാവാതെ വന്നപ്പോഴാണ് രാധാപുരം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അയല്‍വാസിയായ തങ്കമ്മാള്‍ എന്ന സ്ത്രീയെ സംശയമുണ്ടെന്ന് വിഘ്നേഷ് പൊലീസുകാരോട് പറഞ്ഞു. തങ്കമ്മാളുമായി ഇവരുടെ കുടുംബത്തിന് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. തുടർന്നാണ് പൊലീസ് സംഘം ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഒടുവില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം വീട്ടിലെ വാഷിങ് മെഷീനുള്ളില്‍ പൊലീസുകാർ കണ്ടെത്തുകയായികുന്നു. കന്യാകുമാരി ജില്ലയിലെ ആശാരിപള്ളം സർക്കാർ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

ജില്ലാ പൊലീസ് മേധാവിയും ഡിഎസ്പിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പിന്നാലെ സ്ഥലത്തെത്തി. തങ്കമ്മാളിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. തങ്കമ്മാളിന്റെ മകൻ നേരത്തെ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഈ മരണത്തിന് കാരണക്കാരൻ വിഘ്നേഷാണെന്ന് ഇവർ കുറ്റപ്പെടുത്തുമായിരുന്നു. ഇതാണ് അവരുമായുള്ള വിദ്വേഷത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. മകന്റെ മരണത്തിന് ശേഷം തങ്കമ്മാളിന്റെ മാനസിക നില താളം തെറ്റിയതായും പ്രദേശവാസികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
