സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ; `പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരും’

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സർക്കാർ കേൾക്കണം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി.

ജൂൺ 15 മുതലാണ് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു. ആശങ്ക അറിയിക്കുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു.