കാന്തപുരം പറഞ്ഞത് ഇസ്ലാമിക നിയമം; സ്ത്രീ വിവാദത്തിൽ പിന്തുണയുമായി ജിഫ്രി തങ്ങള്‍


തിരൂരങ്ങാടി: ഇസ് ലാമിക നിയമം പറഞ്ഞതിന്റെ പേരിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ആരോപണങ്ങള്‍ക്ക് വിധേയനാകുന്നതെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പടിക്കല്‍ മഹല്ല് ജുമുഅ മസ്ജിദ് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ വീട്ടില്‍ ഇരിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും പാലിക്കേണ്ട നിയമങ്ങള്‍ ഇസ്ലാം വ്യക്തമായി പറയുന്നുണ്ട്.
അജ്ഞാനകാലത്ത് പുറത്തിറങ്ങിയത് പോലെ പുറത്തിറങ്ങരുത് എന്ന ഖുര്‍ആനിന്റെ അധ്യാപനമാണ് കാന്തപുരം പറഞ്ഞത്. അല്ലാതെ സത്രീയെ എല്ലാ രംഗത്തും പൂര്‍ണമായും തടയുന്നില്ല. സ്ത്രീയുടെ സുരക്ഷിതത്വവും മാന്യതയും പരിഗണിച്ചു കൊണ്ട് ചില മേഖലകളില്‍ നിന്ന് അവരെ ഒഴിച്ചു നിര്‍ത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന് , സ്ത്രീകള്‍ നിസ്കരിക്കാന്‍ പള്ളികളില്‍ പോകേണ്ടതില്ല.

അവര്‍ വീടുകളില്‍ നിന്ന് നിസ്കരിച്ചാല്‍ തന്നെ അതിന്റെ പ്രതിഫലം ലഭിക്കുമെന്ന് ഇസ് ലാം പറയുന്നു. ഈ കാര്യങ്ങളുടെ ഒരുഭാഗമാണ് കാന്തപുരം പ്രസംഗത്തില്‍ പറഞ്ഞത്. അല്ലാതെ സ്തീകളെ വീട്ടില്‍ തടഞ്ഞിടണമെന്നല്ല. അതിന്റെ പേരിന് ഇസ് ലാമിനെ താറടിക്കുന്നവരെ കരുതിയിരിക്കണം. ഇസ്ലാമിക വിധികള്‍ നീതിപൂര്‍ണവും ഏത് കാലത്തേക്കും പ്രായോഗികവുമാണ്. ഏതെങ്കിലും ഒരു കാലത്തേക്ക് പ്രായോഗികമല്ലാത്ത ഒരു കാര്യവും ഇസ് ലാമില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
