കണ്ണീരൊഴിയാതെ കരൂര്‍; പൊട്ടിക്കരഞ്ഞ് മന്ത്രി അൻപില് മഹേഷ്
കരൂർ: തമിഴ്നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിനാണ് ശനിയാഴ്ച സാക്ഷിയായത്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് കുട്ടികളടക്കം 39 പേരാണ് കൊല്ലപ്പെട്ടത്.ഒന്നരവയസ്സുള്ള കുട്ടിയും പ്രതിശ്രുത വധൂവരന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. നൂറിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ് ഇവരില്‍ 20 ഓളം പേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം.
ആശുപത്രിയിലേക്കെത്തിയ മന്ത്രി അൻപില് മഹേഷ് പൊയ്യാമൊഴി ഹൃദയഭേദകമായ കാഴ്ചകള്‍ കണ്ട് പൊട്ടിക്കരഞ്ഞു. കർശന നിയന്ത്രണങ്ങളോടെയാണ് വിജയ്യുടെ സംസ്ഥാന പര്യടനത്തിന് പോലീസ് അനുമതി നല്‍കിയത്. അതേസമയം, ഇടുങ്ങിയ സ്ഥലത്ത് പരിപാടി നടത്താൻ പോലീസ് നിർബന്ധിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ടിവികെ പ്രവർത്തകർ കുറ്റപ്പെടുത്തി.
അതേസമയം തുറസ്സായ സ്ഥലത്ത് പരിപാടി നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നതായി പോലീസ് പറയുന്നു. തങ്ങളുടെ നിർദ്ദേശം ടിവികെ അവഗണിച്ചുവെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി വിജയ് എത്തുന്നതും കാത്ത് കരൂരില്‍ രാവിലെ മുതല്‍ തന്നെ അനുയായികള്‍ തടിച്ചുകൂടിയിരുന്നു. ഇടുങ്ങിയ സ്ഥലത്തിനുസമീപത്തെ മരക്കൊമ്ബുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും ധാരാളമാളുകള്‍ ഇടംപിടിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ആള്‍ക്കൂട്ടത്തിനു നടുവിലേക്കെത്തിയ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് ദുരന്തമുണ്ടായത്.
അവശരായ ആളുകള്‍ക്ക് വിജയ്യുടെ വാഹനത്തില്‍നിന്ന് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുത്തിരുന്നു. ഇതോടെ തിക്കുംതിരക്കുംകൂടി. പരിക്കേറ്റവരെയും തളർന്നുവീണവരെയും ആശുപത്രിയിലെത്തിക്കാൻ എത്തിയ ആംബുലൻസുകള്‍ ടിവികെ പ്രവർത്തകർ തടഞ്ഞതോടെ സംഘർഷമുണ്ടാകുകയും സ്ഥിതി വഷളാവുകയും ചെയ്തു. വീണവരുടെ ശരീരത്തില്‍ ചവിട്ടി മറ്റുള്ളവർ പരക്കം പാഞ്ഞതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേവർക്ക് ഒരു ലക്ഷം രൂപ സഹായധനവും നല്‍കും. റിട്ട. ജഡ്ജി അരുണാ ജഗദീശൻ അധ്യക്ഷയായ കമ്മിഷൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയവും റിപ്പോർട്ട് തേടിയിട്ടുണ്ട്.