Fincat

സ്വര്‍ണം, വെള്ളി വില കുത്തനെ ഇടിഞ്ഞു; എന്തു കൊണ്ട് ഈ ‘തകര്‍ച്ച’?

ആഗോള സംഘര്‍ഷങ്ങള്‍ കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഉണ്ടായ മുന്നേറ്റത്തിന് താല്‍ക്കാലിക വിരാമം. ഈ മാസം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തി നിന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. നിക്ഷേപകര്‍ ലാഭം എടുക്കുകയും ഓഹരികള്‍ പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറുകയും ചെയ്തതാണ് ഈ വിലയിടിവിന് പ്രധാന കാരണം. ഈ ആഴ്ച ആദ്യം ഔണ്‍സിന് 4,381 ഡോളര്‍ വരെ എത്തിയിരുന്ന സ്വര്‍ണവിലയും, 54.5 ഡോളര്‍ വരെ കുതിച്ച വെള്ളിവിലയും നിലവില്‍ ഏകദേശം 10% വരെ ഇടിഞ്ഞു.

വിലയിടിവിന് പിന്നില്‍
ആഗോളതലത്തില്‍ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കുറഞ്ഞും, യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും, ആഗോള അനിശ്ചിതത്വം കുറയ്ക്കുന്നതിനുള്ള വ്യാപാര കരാറുകള്‍ക്ക് അമേരിക്ക തയ്യാറെടുക്കുന്നതുമാണ് ഈ പെട്ടെന്നുള്ള വിലയിടിവിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു . സ്വര്‍ണത്തിന് ഔണ്‍സിന് 39.50 ഡോളറിനും 40.00 ഡോളറിനും (ഏകദേശം 10 ഗ്രാമിന് 2,10,000 രൂപ) ഇടയില്‍ ശക്തമായ സപ്പോര്‍ട്ട് ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ നിലവാരം നിലനിര്‍ത്തുന്നിടത്തോളം കാലം, വലിയ കുതിച്ചുചാട്ടം ഇല്ലെങ്കിലും ഒരു വീണ്ടെടുപ്പ് പ്രതീക്ഷിക്കാം.

ആഭ്യന്തര വിപണിയിലും ഇടിവ്

ആഗോള വിപണിക്ക് സമാനമായി ആഭ്യന്തര വിപണിയിലും റെക്കോര്‍ഡ് നേട്ടങ്ങള്‍ക്ക് ശേഷം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയും ഇന്ത്യയിലെഡിമാന്‍ഡ് കുറഞ്ഞതും കാരണം നിക്ഷേപകര്‍ മറ്റ് നിക്ഷേപങ്ങളിലേക്ക് മാറിയതാണ് ഈ കുറവിന് പ്രധാന കാരണം ം

റാലി അവസാനിച്ചോ? ഈ തിരുത്തല്‍ സ്വര്‍ണവിലയിലെ മുന്നേറ്റത്തിന്റെ അവസാനമല്ലെന്നും കുത്തനെയുള്ള വര്‍ദ്ധനവിന് ശേഷമുള്ള ഹ്രസ്വകാലത്തെ ഇടവേള മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം മാത്രം യുദ്ധഭീതി, സാമ്പത്തിക മാന്ദ്യം, സെന്‍ട്രല്‍ ബാങ്കുകളുടെ ശക്തമായ വാങ്ങല്‍ എന്നിവ കാരണം സ്വര്‍ണത്തിന് 65% വര്‍ദ്ധനവുണ്ടായിരുന്നു.

സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയും നിക്ഷേപകര്‍ ഓഹരികളിലേക്ക് മടങ്ങുകയും ചെയ്യുന്നതോടെ, സ്വര്‍ണത്തിന്റെ സുരക്ഷിത നിക്ഷേപ ആവശ്യം താല്‍ക്കാലികമായി കുറഞ്ഞു. എന്നിരുന്നാലും, ഈ മാസം അവസാനം യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ സ്വര്‍ണത്തിന് അനുകൂലമായ ഘടകമാണ്.