കൂടുതല്‍ റോയല്‍ ആകാനൊരുങ്ങി വന്ദേഭാരത്; പുതിയ തീരുമാനവുമായി ഇന്ത്യൻ റെയില്‍വെ

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനുമായി 14,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ.റെയില്‍വെ 2019ല്‍ വാഗ്ദാനം ചെയ്തത് പോലെ രാജ്യം മുഴുവന്‍ വന്ദേഭാരത് വിന്യസിക്കുന്നതിനായാണ് പുതിയ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി.

അതേസമയം, യാത്രക്കാര്‍ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഉദ്ഘാടനം ഡിസംബര്‍ അവസാനത്തോടെ ഉണ്ടാകുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ സര്‍വീസ് ഡല്‍ഹിക്കും പട്‌നയിലേക്കുമാകും ഉണ്ടാവുക. രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന രാത്രികാല സര്‍വീസാണ് നടത്തുക.
സ്ലീപ്പര്‍ കോച്ചുകള്‍ ആരംഭിക്കുന്നതിനായി പുതിയ കോച്ചുകള്‍ ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. 16 കോച്ചുകളുള്ള രണ്ട് ട്രെയിനുകള്‍ ബെമല്‍ ഇന്ത്യന്‍ റെയില്‍വെക്ക് കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച്ച മുതല്‍ ഡല്‍ഹി- പട്‌ന റൂട്ടില്‍ പരീക്ഷണയോട്ടം നടത്തും.

ആഴ്ച്ചയില്‍ ആറ് ദിവസമായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. ദീര്‍ഘദൂര റൂട്ടുകളില്‍ സുഖപ്രദമായി രാത്രിയാത്ര ഉറപ്പാക്കുക എന്നതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ഉദേശം. വന്ദേഭാരത് ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് സ്ലീപ്പര്‍ കൂടി കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേവെ പറയുന്നു.
