`പോറ്റിയേ കേറ്റിയേ’ പാരഡി വിവാദം; എടുത്ത കേസുകൾ പിൻവലിക്കും, കേസ് എടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം

പോറ്റി പാരഡി വിവാദത്തിൽ നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട്. കേസ് എടുക്കേണ്ടതില്ലെന്നു തീരുമാനം. ADGP ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. എടുത്ത കേസുകൾ പിൻവലിക്കും. തുടർനീക്കങ്ങൾ മരവിപ്പിക്കാനും തീരുമാനം. സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.

അതേസമയം `പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വിഡി സതീശൻ്റെ കത്ത്. കോടതിയുടെ നിർദ്ദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് നാളെ രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരങ്ങൾ. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പാട്ടിന്റെ അണിയറക്കാർ പറയുന്നത്.

