‘ആദ്യം ഇന്ത്യയിലേക്ക് മടങ്ങി വരൂ, എന്നിട്ട് ഹർജി പരിഗണിക്കാം’; വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

വിജയ് മല്യയോട് മടങ്ങിയെത്താൻ ബോംബെ ഹൈക്കോടതി. വിജയ് മല്യ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം. തന്നെ പിടികിട്ടാപ്പുള്ളിയായ ‘സാമ്പത്തിക കുറ്റവാളി’ എന്ന് പ്രഖ്യാപിച്ചതിനെതിരെയായിരുന്നു വിജയ് മല്യയുടെ ഒരു ഹർജി. ഇങ്ങനെ പ്രഖ്യാപിക്കുന്നതിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തതായിരുന്നു രണ്ടാമത്തെ ഹർജി. ആദ്യം മടങ്ങിയെത്തിയിട്ട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന വിജയ് മല്യ നിലവിൽ ലണ്ടണിലാണ് താമസിക്കുന്നത്. വിജയ് മല്യ വിവിധ ബാങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ടെന്നും ഇതില്‍ 14,000 കോടിയിലധികം രൂപ ആസ്തികള്‍ പിടിച്ചെടുത്തും വിറ്റഴിച്ചും ബാങ്കുകള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും പാർലമെന്റിൽ സമർപ്പിച്ച കണക്കിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിജയ് മല്യ അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ കണക്കുകളും കേന്ദ്രം പാർലമെന്റിൽ സമർപ്പിച്ചിരുന്നു.
വിജയ് മല്യയ്ക്ക് പുറമെ നിതിന്‍ സന്ദേസര, ചേതന്‍ ജെ സന്ദേസര, ദിപ്തി സി സന്ദേസര, സുദര്‍ശന്‍ വെങ്കട്ടരാമന്‍, രാമാനുജം ശേഷരത്‌നം, പുഷ്‌പേഷ് കുമാര്‍ ബെയ്ദ്, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍ എന്നിവരുള്‍പ്പടെ 15 പേരെ പിടിക്കിട്ടാപ്പുള്ളികളായ ‘സാമ്പത്തിക കുറ്റവാളിക’ളായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

