കുറ്റാരോപിതർക്കുമുണ്ട് മനുഷ്യാവകാശങ്ങൾ: ഫിലിപ്പ് മമ്പാടിനെ പിന്തുണച്ച് എ.പി സുന്നി പണ്ഡിതൻ വഹാബ് സഖാഫി

മലപ്പുറം : ലോഡ്ജ് മുറിയിൽ 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപിതനായ മോട്ടിവേഷൻ സ്പീക്കറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിന് പിന്തുണയുമായി സുന്നി എ.പി വിഭാഗം പണ്ഡിതനും പ്രഭാഷകനുമായ വഹാബ് സഖാഫി മമ്പാട്. കുറ്റാരോപിതൻ മാത്രമായ ഫിലിപ്പ് മമ്പാടിൻ്റെ ഫോട്ടോ നൽകി വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ രീതിയെയും വഹാബ് സഖാഫി വിമർശിക്കുന്നു.

ഒരു കുറ്റാരോപിതനെ നിയമം കുറ്റവാളി ആക്കും മുമ്പ് തന്നെ അവരുടെ ഫോട്ടോ വെച്ചും അഡ്രസ്സ് നൽകിയും കഥകൾ എഴുതിപ്പിടിപ്പിച്ചും വാർത്ത നിർമ്മിക്കുന്ന മാധ്യമങ്ങൾ അത്തരം കുറ്റാരോപിതരിൽ പലരും നിരപരാധികളായി വിധിക്കപ്പെടുന്നത് വാർത്ത തന്നെ ആക്കാറില്ലെന്നും ശിക്ഷിക്കപ്പെടുന്നത് മാത്രമേ മാധ്യമങ്ങൾക്ക് വാർത്ത ആവാറൊള്ളുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
വഹാബ് സഖാഫി മമ്പാടിൻ്റെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം:

ഇദ്ദേഹം കുറ്റം ചെയ്‌തോ എന്നറിയില്ല. ചെയ്തെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ. അദ്ദേഹവുമായി ഉയർന്നു വന്നവിവാദത്തെ കുറിച്ച് എനിക്ക് ഒന്നും അറിയുകയുമില്ല. ഈ വിവാദത്തെ മാത്രമല്ല ഇവിടെ പ്രശ്നവൽക്കരിക്കുന്നതും. നിലവിൽ അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്. പക്ഷേ ആർക്കെതി രെയും പ്രാഥമികമായി എടുത്തുപയോഗിക്കാൻ കഴിയുന്ന നിയമത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് എത്രയൊ നിരപരാധികൾ വേട്ടയാടപ്പെടുന്ന ഈ കാലത്ത് ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ കുറച്ചു കൂടി മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കേണ്ടതില്ലെ?. മാധ്യമ ലോകത്ത് ജീവിക്കുന്നവരും സാമൂഹ്യപരമായും
കുടുംബപരമായുമുള്ള വികാര വിചാരങ്ങളൊക്കെ ഉള്ളവരല്ലേ?.ഒരു കുറ്റാരോപിതനെ നിയമം കുറ്റവാളി ആക്കും മുമ്പ് തന്നെ അവരുടെ ഫോട്ടോ വെച്ചും അഡ്രസ്സ് നൽകിയും കഥകൾ എഴുതിപ്പിടിപ്പിച്ചും വാർത്ത നിർമ്മിക്കുന്ന മാധ്യമങ്ങൾ അത്തരം കുറ്റാരോപിതരിൽ പലരും നിരപരാധികളായി വിധിക്കപ്പെടുന്നത് വാർത്ത തന്നെ ആക്കാറില്ല. ശിക്ഷിക്കപ്പെടുന്നത് മാത്രമേ മാധ്യമങ്ങൾക് വാർത്ത ആവാറൊള്ളു. ഫലമോ, നിയമം വിധി പറയും മുമ്പേ മാധ്യമ വാർത്തകളുണ്ടാക്കിയ പൊതു ബോധത്തിന്റെ ഇരയായി എന്നും ആ മനുഷ്യന് ജീവിക്കേണ്ടി വരുന്നു. കുറ്റാരോപിതർക്കുമുണ്ട് മനുഷ്യാവകാശങ്ങൾ. അതുകൂടി സംരക്ഷിക്കപ്പെടും വിധമുള്ള സമഗ്രമായ നിയമ പരിഷ്കര ണങ്ങൾ ഈ വിഷയത്തിൽ വളരെ അനിവാര്യമാണ്. രാഹുൽ ഈശ്വറിനെ ഈ വിഷയത്തിൽ തള്ളിപ്പറയേണ്ടതില്ല.
