ഹാർദിക്കും സൂര്യയുമില്ല; പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് പുതിയ നായകൻ, സീസണിലെ മൂന്നാമത്തെ ക്യാപ്റ്റനായി ബുംറ

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ നിർണ്ണായക പോരാട്ടത്തിൽ മുൻനിര താരങ്ങളില്ലാതെ മുംബൈ ഇന്ത്യൻസ്. നായകൻ ഹാർദിക് പാണ്ഡ്യയും വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായതോട പേസർ ജസ്പ്രീത് ബുംറയാണ് ഇന്ന് മുംബൈയെ നയിക്കുന്നത്.

നടുവിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നും വിട്ടു നിന്ന ഹാർദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയെ നയിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് സൂര്യകുമാർ യാദവ് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ജസ്പ്രീത് ബുംറ സീസണില്‍ മുംബൈയുടെ മൂന്നാമത്തെ നായകനായത്. മത്സരത്തിൽ ടോസ് നേടിയ ജസ്പ്രീത് ബുംറ പഞ്ചാബ് കിങ്സിനെ ബാറ്റിംഗിന് അയച്ചു.
2013 മുതൽ മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്തനാണെങ്കിലും13 സീസണുകൾക്കിടെ ആദ്യമായാണ് ജസ്പ്രീത് ബുംറ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്ന പത്താമത്തെ താരമെന്ന ബഹുമതിയും ഇതോടെ ബുംറ സ്വന്തമാക്കി. ഹാർദിക്, സൂര്യ എന്നിവർക്ക് പുറമെ അഫ്ഗാൻ സ്പിന്നർ അള്ളാ ഗസൻഫറും ഇന്നത്തെ ടീമിലില്ല. ഇവർക്ക് പകരം ഷെറെഫെയ്ൻ റുഥർഫോർഡ്, ഷാർദുൽ താക്കൂർ, രഘു ശർമ്മ എന്നിവരെ മുംബൈ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. മുൻ നായകൻ രോഹിത് ശർമ്മ ഇംപാക്ട് സബ് ലിസ്റ്റിലാണ് ഇടംപിടിച്ചിരിക്കുന്നത്. പഞ്ചാബ് കിങ്സ് നിരയിലും മാറ്റങ്ങളുണ്ട്. മാർക്കസ് സ്റ്റോയിനിസിന് പകരം അസ്മത്തുള്ള ഒമർസായിയും ബെൻ ഡ്വാർഷൂയിസിന് പകരം സേവ്യർ ബാർട്ട്ലെറ്റും ടീമിലെത്തി. ഹർപ്രീത് ബ്രാറും പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്.
