കേരളത്തിലെ ആറ് ജില്ലകളിൽ കോവിഡ് തീവ്രവ്യാപനമെന്ന് കേന്ദ്രം

ന്യൂഡൽഹി: കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കോവിഡിന്റെ തീവ്രവ്യാപനമുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മറ്റു ജില്ലകളിലും കേസുകൾ ഉയരുന്നുണ്ട്. കൂടാതെ കർണാടകയിൽ ബംഗളൂരു, മൈസൂരു, തമിഴ്നാട്ടിൽ ചെന്നൈ, ഹരിയാനയിൽ ഗുരുഗ്രാം, ബിഹാറിൽ പട്ന, ആന്ധ്രയിൽ ചിറ്റൂർ, ഉത്തരഖണ്ഡിൽ ഡറാഡൂൺ, മഹാരാഷ്ട്രയിൽ സത്ര, സോളാപുർ ജില്ലകളിലും സ്ഥിതി ആശങ്കജനകമാണെന്നും ബുധനാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ഛത്തിസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികൾ കുറയുന്നുണ്ട്. എന്നാൽ കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്ര, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബിഹാർ, ഹരിയാന, ഒഡിഷ, പഞ്ചാബ്, ഉത്തരഖണ്ഡ്, ജമ്മു- കശ്മീർ എന്നിവിടങ്ങളിൽ ഉയരുകയാണ്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്രയിൽ 6.40 ലക്ഷത്തിലേറെയും കർണാടകയിൽ 4.64 ലക്ഷത്തിലേറെയും കേരളത്തിൽ മൂന്നര ലക്ഷത്തിലേറെയും പേരും ചികിത്സയിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, കൂടുതൽ വ്യാപനശേഷിയോടെ വൈറസിന് വീണ്ടും ജനിതകമാറ്റം വരാമെന്നും രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്നും കേന്ദ്ര സർക്കാറി‍െൻറ മുഖ്യ ശാസ്ത്ര ഉപദേശകൻ ഡോ.കെ. വിജയരാഘവൻ പറഞ്ഞു. വാക്‌സിനുകൾ അതിനനുസരിച്ച് പുതുക്കേണ്ടിവരും.

മൂന്നാംതരംഗം എപ്പോൾ വരുമെന്ന് പറയാനാവില്ല. നാം തയാറായിരിക്കണം. ആദ്യത്തെ കോവിഡ് വൈറസ് പോലെ തന്നെയാണ് വകഭേദങ്ങളും വ്യാപിക്കുന്നത്. നിലവിലെ വകഭേദങ്ങൾക്ക് ഇപ്പോഴത്തെ വാക്‌സിൻ ഫലപ്രദമാണ്. ഇന്ത്യയിലും ലോകത്തും പുതിയ വകഭേദങ്ങളുണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി